ബംഗളുരു: ‘കാല’ കർണാടകയിൽ പ്രദർശിപ്പിക്കാൻ അനുമതി ആവശ്യപ്പെട്ട് രജനീകാന്ത് കർണാടക ഹൈക്കോടതിയെ സമീപിച്ചു. കാവേരി നദീജല തർക്കത്തിൽ രജനീകാന്ത് നടത്തിയ പരാമർശങ്ങളെ തുടർന്നാണ് കാല സിനിമയ്ക്കെതിരേ പ്രതിഷേധമുയർന്നത്. ചിത്രം വ്യാഴാഴ്ച റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, കർണാടകയിൽ ഫിലിം ചേംബർ ഓഫ് കൊമേഴ്സ് (കെഐഫ്സിസി) ചിത്രം റിലീസ് ചെയ്യില്ലെന്ന നിലപാടിലാണ്.
കാവേരി വിഷയത്തിൽ രജനീകാന്ത് നടത്തിയ പരാമർശത്തെ തുടർന്നാണ് ചിത്രത്തിന് വിലക്കേർപ്പെടുത്തിയിട്ടുള്ളതെന്നും, അദ്ദേഹം മാപ്പു പറഞ്ഞാൽ മാത്രമേ കാല റിലീസ് ചെയ്യില്ല എന്ന തങ്ങളുടെ തീരുമാനം പുനഃപരിശോധിക്കുകയുള്ളുവെന്നും കകെഐഫ്സിസി പ്രസിഡന്റ് സര ഗോവിന്ദു പറഞ്ഞു. കർണാടകയിൽ ഏതു സർക്കാർ അധികാരത്തിൽ എത്തിയാലും തമിഴ്നാടിന് കാവേരി നദീജലം വിട്ടുനൽകണമെന്നായിരുന്നു, കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ രജനീകാന്ത് ആവശ്യപ്പെട്ടത്.
ഇതിനോടു പ്രതികരിച്ച മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി, രജനീകാന്തിനോടു കർണാടക സന്ദർശിക്കാനും കർഷകരുടെ പ്രശ്നങ്ങളും ഡാമുകളിലെ ജലനിരപ്പും കണ്ടു മനസിലാക്കാനും ആവശ്യപ്പെട്ടു. കാവേരി ജലം വിട്ടുനൽകില്ലെന്നു പരോക്ഷമായി മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.