കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്നും സ്വാമിനാഥൻ കമ്മിറ്റി ശിപാർശകൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ‘രാഷ്ട്രീയ കിസാൻ മഹാ സംഘിന്റെ’ നേതൃത്വത്തിൽ ആരംഭിച്ച സമരം മൂന്നാം ദിവസത്തിലേക്ക്. സമരം ശ്കതമായതിനെ തുടർന്ന് പഴം, പാൽ, പച്ചക്കറി വിതരണം പലടിയത്തും തടസ്സപ്പെട്ടു. ഇതേ തുടർന്ന് വിപണിയിൽ പച്ചക്കറി വില വർധിച്ചു തുടങ്ങി. കർഷക സംഘടനകളുടെ വിൽ മുന്നണിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് നേതൃത്വം നൽകുന്ന പ്രക്ഷോഭത്തിൽ 100ലലധികം സംഘടനകൾ പങ്കെടുക്കുന്നുണ്ട്. സമരത്തിന്റെ അവസാന ദിനമായ ജൂൺ 10 ന് കർഷക സംഘടനകൾ ഭാരത ബന്ദ് നടത്താനും തീരുമാനിച്ചിട്ടുണ്ട്
എട്ടു സംസ്ഥാങ്ങളിലായാണ് സമരം നടക്കുന്നത്. അതേസമയം, കർഷകർ നടത്തുന്ന സമരം വെറും പ്രശസ്തിക്കുവേണ്ടിയാണെന്ന് കേന്ദ്ര കൃഷി മന്ത്രി രാധാമോഹൻ സിംഗ് പറഞ്ഞു. കേന്ദ്രമന്ത്രിയുടെ അപമാനകരമായ പ്രസ്താവനക്കെതിരെ കർഷകർ രോഷം പ്രകടിപ്പിച്ചു. നിരുത്തരവാദിത്വപരമായി പെരുമാറുന്ന കൃഷിമന്ത്രി രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
സമരത്തിന്റെ ഭാഗമായി മധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് കർഷകർ പ്രതിഷേധമായി നിരത്തിലിറങ്ങി. പച്ചക്കറി അടക്കമുള്ള വിളകൾ നിരത്തിലെറിഞ്ഞു. സമരത്തിൽ കർഷകരുടെ വ്യാപക പങ്കാളിത്തമുണ്ടെന്നും ഗ്രാമങ്ങളിൽനിന്ന് പച്ചക്കറികളും പഴങ്ങളും നഗരത്തിലെത്തുന്നില്ലെന്നും ആം കിസാൻ യൂനിയൻ നേതാവ് കേദാർ സിരോഹി പറഞ്ഞു. സമരം പൊളിക്കാനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങൾ പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു. പൊലീസ് സംരക്ഷണത്തിലാണ് ഉത്തരേന്ത്യയിൽ പലയിടത്തും പച്ചക്കറി വിൽപന നടന്നത്.