മസ്കറ്റ്: മെകുനു ചുഴലിക്കാറ്റ് ഒമാനിലെ സലാലയിൽ ഭീതിവിതയ്ക്കുന്നു. അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ആണ് മെകുനു. യെമനും ഒമാനും അതിർത്തികൾ പങ്കിടുന്ന ചുഴലിക്കാറ്റ് ഭീഷണിയുള്ള സ്ഥലങ്ങളിൽ നിന്നും വ്യാഴാഴ്ച തന്നെ ആ ളുകളെ ഒഴിപ്പിച്ചിരുന്നു. ശക്തമായ കാറ്റിൽ വീടു തകർന്നു വീണ് 12 വയസുകാരൻ മരിച്ചു. 105 കിലോമീറ്റർ വേഗതയിലാണ് കാറ്റ് ആഞ്ഞടിക്കുന്നത്. വീടിനു പുറത്തേക്ക് ഇറങ്ങരുതെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. സലാലയിലെ ഭൂരിഭാഗം റോഡുകളും അടച്ചു. ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നത് സലാല നിവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
ദോഫാർ, അൽവുസ്ത മേഖലകളിൽ തിരമാലകൾ 8 മുതൽ 12 മീറ്റർ വരെയും, അൽ ഷർഖിയ മേഖലയിൽ തിരമാലകൾ 3 മുതൽ 4 മീറ്റർ വരെയും ഉയരുമെന്നാണ് മുന്നറിയിപ്പ്. ഹാഫ, ദാരിസ്, അൽവാദി, സാദ, ഹംദാൻ തുടങ്ങിയ സ്ഥലങ്ങളിലും ഉൾപ്രദേശങ്ങളിലെ റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. റൗണ്ട് എബൗട്ടുകളിലുൾപ്പെട വെള്ളം കയറിയിരിക്കുന്നതുമൂലം ഗതാഗതം പൂർണമായി തടസപ്പെട്ടിരിക്കുകയാണ്.
യെമനിലെ സൊക്കോത്ര ദ്വീപിൽ വീശിയടിച്ച കാറ്റിൽ 40 പേരെ കാണാതായി. മഴയിലും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്ടങ്ങളുണ്ടായി. കാറ്റഗറി ഒന്ന് വിഭാഗത്തിൽ പെടുന്ന ചുഴലിക്കാറ്റ് ദ്വീപ് യെമന്റെ കരഭാഗത്തു നിന്നും 350 കിലോ മീറ്റർ ദൂരെ അറബിക്കടലിലാണ് സ്ഥിതി ചെയ്യുന്നത്.