തിരുവനന്തപുരം: നിപ്പ വൈറസ് ബാധിച്ചുള്ള മരണം ഒൻപതായി. ആറുപേര്‍കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഒൻപതായത്. തലച്ചോറില്‍ അണുബാധ മൂര്‍ഛിച്ചതാണ് മരണകാരണമെന്നാണ് വിവരം. ചികില്‍സയില്‍ കഴിയുന്ന ഏഴുപേരില്‍ രണ്ടുപേരുടെ നില അതീവഗുരുതരമാണ്. കോഴിക്കോടും മലപ്പുറത്തും പനി ബാധിച്ച് മൂന്നുപേര്‍ വീതമാണ് ഇന്ന് മരിച്ചത്..
നേരത്തെ പനി ബാധിച്ച് ഒരു കുടുംബത്തിലെ മുന്നുപേർ മരിച്ചിരുന്നു. ആദ്യമരണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍നിന്നും ദൂരെയുള്ള സ്ഥലങ്ങളിലുള്ളവരാണ് ഇപ്പോള്‍ മരിച്ച രണ്ട് പേരും. അതിനാൽ വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നുവെന്ന ആശങ്കയുണ്ട്. ഇവര്‍ക്ക് പുറമെ 25 പേര് രോഗലക്ഷണങ്ങളുമായി ചികില്‍സയിലുണ്ട്.
പേരാമ്പ്ര ഉള്‍പ്പെടെയുളള പനിബാധിത സ്ഥലങ്ങള്‍ കേന്ദ്രസംഘവും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും തിങ്കളാഴ്ച സന്ദര്‍ശിക്കും. പനിയെക്കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് പുറത്തിറക്കും. പനി നേരിടാൻ സംസ്ഥാനതലത്തിൽ കൺട്രോൾ റൂം തുറന്നു. കോഴിക്കോട്ടെ പനിമരണങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് വിദഗ്ധ സമിതിയെ നിയോഗിച്ചു.