ബംഗളൂരു: കർണാടക ഇന്നു പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുവരെയാണ് 224 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്. സംസ്ഥാനത്താകെ 4.96 കോടി വോട്ടർമാരാണുള്ളത്. ഇവർക്കായി 56,600 പോളിംഗ് കേന്ദ്രങ്ങൾ സജ്ജമായിക്കഴിഞ്ഞു. ചൊവ്വാഴ്ച വോട്ടെണ്ണൽ നടക്കും. തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി സംസ്ഥാനത്തെ ഒരു ലക്ഷം പോലീസുകാർക്കുപുറമേ 50,000 അർധസൈനികരെയും വിന്യസിച്ചിട്ടുണ്ട്.
ബിജെപി സ്ഥാനാർഥിയുടെ മരണത്തെത്തുടർന്ന് ബംഗളൂരു നഗരത്തിലെ ജയനഗർ മണ്ഡലത്തിലും പതിനായിരത്തിലധികം തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്ത രാജരാജേശ്വരി നഗർ മണ്ഡലത്തിലും വോട്ടെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. കോണ്‍ഗ്രസിനും ബിജെപിക്കും വിജയം ഒരുപോലെ പ്രധാനമാണ്. വരാനിരിക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ അധികാരം നിലനിർത്തുന്നതിനും അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയം ആവർത്തിക്കുന്നതിനും ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കർണാടകത്തിൽ വിജയം അനിവാര്യമാണ്.