കശ്മീരില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് ഇന്ന് വീണ്ടും പരിഗണിക്കും. അതേസമയം, കേസ് സി.ബി.ഐ ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് രണ്ടു പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചു. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ ഉൾപ്പെട്ട സഞ്ജി റാം, വിശാൽ ജൻഗോത്ര എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
കേസിന്റെ വിചാരണ സംസ്ഥാനത്തിനു പുറത്തേക്കു മാറ്റണമെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ ആവശ്യത്തിനെതിരേയും കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുമാണ് പ്രതികള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ മറുപടി ലഭിച്ച ശേഷമേ സംസ്ഥാനമാറ്റക്കാര്യം സുപ്രീം കോടതി പരിഗണിക്കൂ.
അതേസമയം, പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ജമ്മു ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അതിക്രൂരവും നിന്ദ്യവുമായ പാതകമാണ് ഇയാള്‍ ചെയ്തതെന്നും ഇത് ഒരു കൗമാരകൃത്യമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കുറ്റത്തിന്റെ ഗുരുതര സ്വഭാവവും ഇതിനെതിരെ ഉയര്‍ന്ന ജനരോഷവും അവഗണിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.