റൗള്‍ കാസ്‌ട്രോ പ്രസിഡന്റ് സ്ഥാനമൊഴിയുന്നു; മിഗുവല്‍ ഡയസ് കാനലിന് സാധ്യത

വാന: ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ ഇന്ന് സ്ഥാനമൊഴിയും. അതോടെ ആറു ദശകം നീണ്ട കാസ്‌ട്രോ ഭരണകാലം അവസാനിക്കും. 1959-ലെ ക്യൂബന്‍ വിപ്ലവത്തിനു നേതൃത്വം കൊടുത്ത ഫിഡല്‍ കാസ്‌ട്രോ അസുഖ ബാധിതനായതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ സഹോദരനായ റൗള്‍ 2006-ല്‍ അധികാരമേറ്റത്.

ഫിഡലും സഹോദരനും ചേര്‍ന്ന് 60 വര്‍ഷത്തോളം ക്യൂബയെ ഭരിച്ചു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു ശേഷവും കമ്യൂണിസ്റ്റ് ഭരണം നിലനിര്‍ത്താന്‍ കാസ്‌ട്രോമാര്‍ക്കു സാധിച്ചിരുന്നു. അധികാരമൊഴിയുമെങ്കിലും റൗള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തലപ്പത്ത് 2021-വരെ തുടരുമെന്നാണ് വിവരം.

റൗള്‍ കാസ്‌ട്രോയുടെ പിന്‍ഗാമിയെ നാഷണല്‍ അസംബ്ലി ഇന്നു തിരഞ്ഞെടുക്കും. പുതിയ രാഷ്ട്രത്തലവന്‍ ഒന്നാം വൈസ് പ്രസിഡന്റ് മിഗുവല്‍ ഡയസ് കാനല്‍(57) ആയിരിക്കുമെന്നാണ് സൂചന. മിഗ്വേല്‍ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃനിരയില്‍ താരതമ്യേന ചെറുപ്പക്കാരനാണ്. 2013-ലാണു വൈസ് പ്രസിഡന്റായത്. മിഗുവല്‍ ഡയസ് കാനലിനെ കാത്തിരിക്കുന്നത് താറുമാറായ സമ്പദ് വ്യവസ്ഥയാണ്.

© 2024 Live Kerala News. All Rights Reserved.