ത്രിപുരയിൽ ബി.ജെ.പി അധികാരത്തിൽ വന്നശേഷം നടന്ന അക്രമങ്ങളിൽ സാധാരണക്കാരുടെ 1699 വീടുകളും 380 പാർട്ടി ഒാഫിസുകളും ബഹുജന സംഘടനകളുടെ 48 ഒാഫിസുകളും ബി.ജെ.പി പ്രവർത്തകർ കൊള്ളയടിച്ചതായുള്ള കണക്കുകൾ സി.പി.എം നേതൃത്വം പുറത്ത് വിട്ടു. 21 മുസ്ലിംകളുടെ വീട് കൊള്ളയടിച്ച സംഘം ചില ജില്ലകളിൽ വീടുകളിൽനിന്ന് താമസക്കാരെ പുറത്താക്കുകയും ചെയ്തതായി കണക്കുകൾ പറയുന്നു.
തെരഞ്ഞെടുപ്പുഫല പ്രഖ്യാപനത്തിനുശേഷം നടന്ന അക്രമങ്ങളിൽ തങ്ങളുടെ പ്രവർത്തകരും അനുഭാവികളുമായ 964 പേരെ ശാരീരികമായി ആക്രമിച്ചു. 219 പേരുടെ വീടുകൾ കത്തിച്ചു. അക്രമികൾ 452 കടകളാണ് കൊള്ളയടിക്കുകയും തീയിടുകയും ചെയ്തത്. 53 റബർ പ്ലാേൻറഷനുകൾ തീയിട്ടപ്പോൾ ഭീഷണിപ്പെടുത്തി രൂപ തട്ടിയെടുത്ത 230 സംഭവങ്ങളും ഉണ്ടായി. കൊവായിൽ മാത്രം പാർട്ടി പ്രവർത്തകരായ 275 കുടുംബങ്ങളുടെ വീടുകളാണ് ബലമായി ബി.ജെ.പി-ആർ.എസ്.എസുകാർ പിടിച്ചെടുത്തത്.
സംസ്ഥാനത്ത് ആകെ 110 പാർട്ടി ഒാഫിസുകളാണ് തീയിട്ട് നശിപ്പിച്ചത്. 252 പാർട്ടി ഒാഫിസുകൾ പിടിച്ചെടുക്കുകയും പൂട്ടിയിടുകയും ചെയ്തു. ഉദയ്പൂരിലെ കില്ലയിൽ നിരവധി മുസ്ലിം കുടുംബങ്ങളെ വീടുകളിൽനിന്ന് പുറത്താക്കി. സാദറിൽ 21 മുസ്ലിം കുടുംബങ്ങളുടെ വീടുകൾ കൊള്ളയടിച്ചു.