കീഴാറ്റൂര്‍ സമരവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ പ്രതിസന്ധിയില്ലെന്ന് മന്ത്രി ജി. സുധാകരന്‍. വയല്‍ കിളികളെന്നു പറയുന്നവര്‍ മുഴുവനും കോണ്‍ഗ്രസുകാരാണെന്നും അദ്ദേഹം ആരോപിച്ചു. കീഴാറ്റൂര്‍ സമരമല്ല നടക്കുന്നതെന്നും കോണ്‍ഗ്രസിന്റെ കണ്ണൂര്‍ സമരമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിഎം സുധീരന്‍, ഷൈനിമോള്‍ ഉസ്മാന്‍ തുടങ്ങിയവരാണ് അവിടെ സമരം ചെയ്യാനെത്തിയിരിക്കുന്നത്. ഇവരാരെങ്കിലും ഇന്നേവരെ ഒരുസമരമെങ്കിലും വിജയിപ്പിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഇപ്പോഴത് കോണ്‍ഗ്രസ് സമരമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. നാട്ടിലുള്ള ജോലിയില്ലാത്ത കോണ്‍ഗ്രസുകാര്‍ മുഴുവനും കീഴാറ്റൂരിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാത നിര്‍മിക്കുന്നത് കേന്ദ്രസർക്കാരിന്റെ ദേശീയപാത അതോറിറ്റിയാണ്. ഏറ്റവും പ്രയാസം കുറഞ്ഞ അലൈന്‍മെന്റാണെന്നാണ് അവര്‍ പറയുന്നത്. അതാണ് ഇപ്പോഴത്തെ നിലപാട്. അത് മാറ്റിപ്പറയുകയാണെങ്കില്‍ അപ്പോള്‍ നിലപാടറിയിക്കാമെന്നും മന്ത്രി പറഞ്ഞു. കീഴാറ്റൂരില്‍ സമരം ചെയ്തോട്ടെ. അക്കാര്യത്തില്‍ തങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമൊന്നുമില്ല. സമരത്തേക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനോടല്ല കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോടാണ് അഭിപ്രായം ചോദിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.