ണ്ടൻ: ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരചോര്ച്ചയില് തങ്ങള്ക്ക് തെറ്റ് പറ്റിയെന്നു ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗിന്റെ കുറ്റസമ്മതം. കേംബ്രിജ് അനലിറ്റിക്കയുമായി നടന്ന ഇടപാടിൽ വിശ്വാസ്യതാപ്രശ്നം സംഭവിച്ചെന്നും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കാര്യമായ മാറ്റങ്ങൾ വരുത്തുമെന്നും സുക്കർബർഗ് പറഞ്ഞു.ഫേസ്ബുക്ക് ആരംഭിച്ചതു ഞാനാണ്. എന്റെ പ്ലാറ്റ്ഫോമിൽ എന്തു സംഭവിക്കുന്നതിനും ഞാൻ ഉത്തരവാദിയാണ്. ഞങ്ങളുമായി വിവരങ്ങൾ പങ്കുവച്ച ആളുകളും ഫേസ്ബുക്കുമായുള്ള വിശ്വാസ്യതയിൽ ഇടിവു സംഭവിച്ചിരിക്കുന്നു- സുക്കർബർഗ് പറഞ്ഞു.
ഫേസ്ബുക്കിൽനിന്നു വിവരങ്ങൾ ശേഖരിക്കുന്ന ആപ്ലിക്കേഷനുകളെ ഇനിമുതൽ പരിശോധനയ്ക്കു വിധേയമാക്കുമെന്നും ഇത്തരം ആപ്ലിക്കേഷുകൾ സംബന്ധിച്ചു ഫേസ്ബുക്ക് ഉപയോഗിക്കുന്നവരെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് ലബോറട്ടറീസ് (എസ്സിഎൽ) ഗ്രൂപ്പും അതിന്റെ കീഴിലുള്ള കേംബ്രിജ് അനലിറ്റിക്ക എന്ന സ്ഥാപനവുമാണ് അഞ്ചു കോടിയിലേറെപ്പേരുടെ സ്വകാര്യ വിവരങ്ങൾ ഫേസ്ബുക്കിൽനിന്നു കൈവശപ്പെടുത്തിയത്. അമേരിക്കയിൽ ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഈ വിവരങ്ങൾ ഉപയോഗിച്ചു.
അനലിറ്റിക്കയുടെ മാതൃകന്പനി എസ്സിഎൽ 2010-ലെ ബിഹാർ തെരഞ്ഞെടുപ്പിൽ ജെഡി-യു-ബിജെപി സഖ്യത്തിനുവേണ്ടി പ്രവർത്തിച്ചിരുന്നു. സഖ്യം വൻ വിജയം നേടുകയും ചെയ്തു. ജെഡിയു നേതാവ് കെ.സി. ത്യാഗിയുടെ പുത്രൻ അമരീഷ് ത്യാഗിയുടെ ഓവ്ലീൻ ബിസിനസ് ഇന്റലിജൻസുമായി സഹകരിച്ചായിരുന്നു പ്രവർത്തനം. കേംബ്രിജ് അനലിറ്റിക്കയെയും ബന്ധപ്പെട്ടവരെയും ഫേസ്ബുക്കിൽ പ്രവേശിക്കുന്നതിൽനിന്നു വിലക്കിയെന്നും മറ്റും ഫേസ്ബുക്ക് അറിയിച്ചു.