കണ്ടു പഠിക്കൂ കമ്യൂണിസ്റ്റുകളെ, മഹാരാഷ്ട്ര കോണ്‍ഗ്രസ്സ് നേതാക്കളെ ശാസിച്ച് രാഹുല്‍ !

മുംബൈ: നഗരത്തെ ചെങ്കടലാക്കി അവകാശങ്ങള്‍ പിടിച്ചു വാങ്ങിയ കര്‍ഷക സമരം കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും ‘പ്രഹരമായി’

മഹാരാഷ്ട്രയില്‍ സ്വാധീനമില്ലാതിരുന്നിട്ടും കര്‍ഷകരെ ഫലപ്രദമായി സംഘടിപ്പിച്ച് രാജ്യത്തിന് മാതൃകയായ സമരം നടത്തിയ സി.പി.എം നിലപാട് ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയാണ് സ്വന്തം പാര്‍ട്ടി നേതാക്കളെ ശാസിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ വലിയ സ്വാധീനമുള്ള പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ്സ് സംഘടിപ്പിക്കേണ്ടിയിരുന്ന സമരമായിരുന്നു ഇതെന്നാണ് രാഹുല്‍ അഭിപ്രായപ്പെട്ടതത്രെ.

പ്രമുഖ മറാത്തി മാധ്യമമാണ് മഹാരാഷ്ട്രയിലെ പ്രമുഖ കോണ്‍ഗ്രസ്സ് നേതാവില്‍ നിന്നും ലഭിച്ച സുപ്രധാന വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സി.പി.എം കര്‍ഷക സംഘടനയായ കിസാന്‍ സഭക്ക് ഇത്രയധികം കര്‍ഷകരെ 200 ഓളം കിലോമീറ്റര്‍ നടത്തി സമരം വിജയിപ്പിക്കാന്‍ കഴിഞ്ഞത് ഗൗരവമായി കണ്ട് അടിയന്തരമായി ജനങ്ങളുടെ ഇടയില്‍ ഇറങ്ങി ചെന്ന് പ്രവര്‍ത്തിക്കാനാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് രാഹുല്‍ നല്‍കിയിരിക്കുന്ന ഉപദേശമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ശിവസേന – ബി.ജെ.പി ‘ഉടക്കില്‍’ മഹാരാഷ്ട്രയില്‍ വലിയ നേട്ടമുണ്ടാക്കാമെന്ന കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷകള്‍ക്ക് കൂടിയാണ് ചെമ്പട ഇപ്പോള്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്.

ഇതാണ് രാഹുല്‍ ഗാന്ധിയെ അസ്വസ്ഥമാക്കുന്നത്. പാര്‍ട്ടി നേതൃയോഗങ്ങള്‍ അടിയന്തരമായി വിളിച്ചു ചേര്‍ക്കാന്‍ മഹാരാഷ്ട്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

‘എ.സി റൂം രാഷ്ട്രീയ പ്രവര്‍ത്തനം’ അവസാനിപ്പിച്ച് തൊഴിലാളികള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം.

© 2024 Live Kerala News. All Rights Reserved.