സിസറ്റര്‍ അഭയകേസ്; പ്രതികളുടെ വിടുതല്‍ ഹര്‍ജി ഇന്ന് പരിഗണിക്കും

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ മൂന്ന് പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് വിധി. തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പറയുക. ഫാദര്‍ തോമസ് എം കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കൈ, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് കോടതി ഇന്ന് വിധി പറയുന്നത്. പ്രതികള്‍ ഏഴു വര്‍ഷം മുന്‍പ് സമര്‍പിച്ച ഹര്‍ജിയിലാണ് വാദം പൂര്‍ത്തിയാക്കി വിധി പറയുന്നത്.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ക്രൈംബ്രാഞ്ച് മുന്‍ എസ്പി കെടി മൈക്കിളിനെ പ്രതി ചേര്‍ക്കാന്‍ ജനുവരി 22 ന് സിബിഐ കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഇത് സ്റ്റേ ചെയ്തിരിക്കുകയാണ്. മൈക്കളിനെ കേസില്‍ നാലാം പ്രതിയാക്കാനാണ് കോടതി അനുമതി നല്‍കിയത്. കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചു എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു മൈക്കിളിനെ പ്രതി ചേര്‍ക്കാന്‍ സിബിഐ കോടതി അനുമതി നല്‍കിയത്. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് മൈക്കിളിനെ നാലാംപ്രതിയാക്കാന്‍ ജഡ്ജി ജെ.നാസര്‍ മുമ്പ് ഉത്തരവിട്ടിരുന്നത്.

അഭയകേസില്‍ അന്വേഷണം വഴിമുട്ടാന്‍ കാരണം പ്രാഥമിക ഘട്ടത്തില്‍ മൈക്കിള്‍ അടക്കമുള്ളവര്‍ തെളിവ് നശിപ്പിച്ചതാണെന്നായിരുന്നു ഹര്‍ജിയിലെ ആരോപിച്ചിരുന്നത്. കേസില്‍ വൈദികരായ തോമസ് എം കോട്ടൂര്‍, ജോസ് പുതൃക്കയില്‍,സിസ്റ്റര്‍ സെഫി എന്നിവരെ പ്രതിയാക്കി സി.ബി.െഎ 2009 ജൂലൈ 17ന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 1992ല്‍ കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റിലാണ് സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കിണറ്റിനുള്ളില്‍ മരിച്ച നിലയിലായിരുന്നു ജഡം കണ്ടെത്തിയത്. കോട്ടയം ജില്ലയിലെ അരീക്കരയില്‍ എം. തോമസിന്റെ മകളായിരുന്ന അഭയ മരിക്കുന്ന സമയത്ത് കോട്ടയം ബിസിഎം കോളെജില്‍ രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്നു.

© 2024 Live Kerala News. All Rights Reserved.