ബസ് സമരം നാലാം ദിവസത്തിലേക്ക്; ബസ് ഉടമകള്‍ നാളെ മുഖ്യമന്ത്രിയെ കാണും

തിരുവനന്തപുരം: നിരക്ക് വര്‍ദ്ധനവ് ആവശ്യപ്പെട്ട് ബസ് ഉടമകള്‍ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസവും തുടരുന്നു. ഗതാഗത മന്ത്രിയുമായി ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ ചൊവ്വാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനാണ് ബസ് ഉടമകളുടെ തീരുമാനം.

വിദ്യാര്‍ഥികളുടെ മിനിമം നിരക്കിനെ ചൊല്ലിയാണ് തര്‍ക്കം തുടരുന്നത്. ബസ് ഉടമകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തലത്തിലെ ധാരണ.

ഗതാഗത മന്ത്രിയും ബസ് ഉടമകളും തമ്മില്‍ രണ്ടേ മുക്കാല്‍ മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ച. മിനിമം നിരക്ക് പത്ത് രൂപയാക്കണമെന്ന ആവശ്യത്തില്‍ നിന്നും ആദ്യം തന്നെ ബസ് ഉടകള്‍ പിന്‍മാറി. വിദ്യാര്‍ഥികളുടെ മിനിമം നിരക്ക് 2 രൂപയാക്കണമെന്നായിരുന്നു ബസ് ഉടമകള്‍ ശക്തമായി മുന്നോട്ട് വെച്ച ആവശ്യം. ഒപ്പം വിദ്യാര്‍ഥികളുടെ പ്രായ പരിധി 24 ആക്കി ചുരുക്കണമെന്ന നിര്‍ദേശവും മുന്നോട്ട് വെച്ചു. രണ്ടും ഗതാഗതമന്ത്രി തള്ളി.

സര്‍ക്കാര്‍ നിര്‍ദേശം തള്ളി സമരം തുടരുന്ന സാഹചര്യത്തില്‍ കടുത്ത നടപടി വേണ്ടി വരുമെന്ന നിലപാടിലാണ് ഗതാഗതമന്ത്രി.

© 2024 Live Kerala News. All Rights Reserved.