ആര്‍ജെഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ് പ്രതിയായ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാം കേസിൽ വിധി ഇന്ന്. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണു മൂന്നാം കേസിലും വിധി പറയുക. ആദ്യ രണ്ടു കേസുകളില്‍ ലാലു കുറ്റക്കാരനെന്നു കണ്ടു ശിക്ഷ വിധിച്ചിരുന്നു.
ഡിയോഹർ ട്രഷറിൽനിന്ന് 82.42 ലക്ഷം രൂപ പിൻവലിച്ച കേസിൽ മൂന്നരവർഷം തടവിനു ശിക്ഷിക്കപ്പെട്ടു ബിർസമുണ്ട ജയിലിലാണു ലാലുവും കൂട്ടരും. 900 കോടിയോളം രൂപയുടെ തട്ടിപ്പുനടന്ന കാലിത്തീറ്റ കുംഭകോണത്തിലെ ആറു കേസുകളിലാണു ലാലു പ്രതിയായിട്ടുള്ളത്. 2013 സെപ്തംബര്‍ 30ന് ആദ്യ കേസിൽ വിധി വന്നു. അഞ്ച് വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ.