മിഷേല്‍ ഷാജിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; ‘അനുകൂല ഉത്തരവുണ്ടായില്ലെങ്കില്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം’

സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ ദുരൂഹമരണം സിബിഐ അന്വേഷിക്കണമെന്നും ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവുണ്ടായില്ലെങ്കില്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ആരംഭിക്കുമെന്നും കുടുംബം. ലോക്കല്‍ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തില്‍ കുടുംബത്തിന്റെ സംശയങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാനായിട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് കാണാതായ മിഷേല്‍ ഷാജി വര്‍ഗീസിന്റെ മൃതദേഹം തൊട്ടടുത്ത ദിവസം വൈകീട്ടാണ് കൊച്ചി കായലില്‍ നിന്ന് കണ്ടെത്തിയത്.

സംഭവം ആദ്യം അന്വേഷിച്ച ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും മിഷേലിന്റേത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് എത്തിയിരിക്കുന്നത്. സംശയങ്ങള്‍ക്കൊന്നും മറുപടി നല്‍കാതെ കേസവസാനിപ്പിക്കുകയാണ് ക്രൈംബ്രാഞ്ചെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. കലൂര്‍ പള്ളിയില്‍ വച്ച് ബൈക്കില്‍ മിഷേലിനെ പിന്തുടര്‍ന്നെന്ന് സംശയിക്കുന്ന രണ്ട് പേരുടെ വീഡിയോ ദൃശ്യങ്ങളുണ്ടായിട്ടും പൊലീസിന് ഇവരെ കണ്ടെത്താനായില്ല.

നാല്‍പതടിയോളം താഴ്ചയിലേക്ക് പാലത്തില്‍ നിന്ന് ചാടിയെന്നും മണിക്കൂറുകള്‍ വെള്ളത്തില്‍ കിടന്നെന്നും പറയുന്‌പോഴും മിഷേലിന്റെ മൃതദേഹത്തില്‍ കാര്യമായ പരിക്കുകളില്ലായിരുന്നു എന്നതും ദുരൂഹതയുണ്ടാക്കുന്നുവെന്ന് കുടുംബം പറയുന്നു. മിഷേലിന്റെ മൊബൈല്‍ ഫോണും മോതിരവും വാച്ചും ബാഗും കണ്ടെത്താനാകാത്തതിലും ദുരൂഹതയുണ്ടെന്നാണ് പരാതി.

© 2024 Live Kerala News. All Rights Reserved.