കാലിത്തീറ്റ കുംഭകോണക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി. മുന്‍മുഖ്യ ജഗന്നാഥ് മിശ്ര ഉള്‍പ്പെടെ 7 പേരെ കാലിത്തീറ്റ കുംഭകോണക്കേസില്‍ സിബിഐ പ്രത്യേക കോടതി വെറുവിട്ടു. കേസില്‍ 16 പേരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
1991-94 കാലയളവില്‍ വ്യാജ ബില്ലുകള്‍ നല്‍കി ഡിയോഹര്‍ ട്രഷറിയില്‍നിന്നു 89 ലക്ഷം രൂപ പിന്‍വലിച്ചെന്നാണു കേസ്. ലാലുവിനെതിരെ സിബിഐ റജിസ്റ്റര്‍ ചെയ്ത ആറു കേസുകളില്‍ രണ്ടാമത്തേതാണിത്.
ബീഹാര്‍ രാഷ്ട്രീയത്തിലും ദേശീയ മുന്നണി സംവിധാനത്തിലും ഏറെ കോളിളക്കമുണ്ടാക്കിയ കാലിത്തീറ്റ കേസ് ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നതാണ്.
ലാലുവിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത ആറു കേസുകളില്‍ രണ്ടാമത്തേതാണ് ഇത്. വിധി കേള്‍ക്കാന്‍ കേസിലെ മുഴുവന്‍ പ്രതികളും ഹാജരാകണമന്ന കോടതി നിര്‍ദ്ദേശ പ്രകാരം ലാലു പ്രസാദ് യാദവ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കോടതിയില്‍ എത്തിയിരുന്നു.
34 പ്രതികളായിരുന്നു കേസില്‍ ആകെ ഉണ്ടായിരുന്നത്. ഇതില്‍ 11 പേര്‍ വിചാരണവേളയില്‍ മരിച്ചു. സ്‌പെഷല്‍ കോടതി ജഡ്ജി ശിവ്പാല്‍ സിങ് ഡിസംബര്‍ 13 നാണ് കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയത്.
2013 സെപ്റ്റംബര്‍ 30ന് ആദ്യ കേസില്‍ ലാലു പ്രസാദ് യാദവിന് അഞ്ചുവര്‍ഷം കഠിനതടവും പിഴയും വിധിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നു വിലക്കുകയും ചെയ്തു. രണ്ടു മാസം ജയിലില്‍ കിടന്ന ലാലു സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയത്.