ഗുജറാത്തില്‍ ബിജെപി ഭരണത്തിലേക്ക്. കോണ്‍ഗ്രസ് ഉയര്‍ത്തിയ കടുത്ത വെല്ലുവിളികള്‍ക്കൊടുവില്‍ നരേന്ദ്ര മോദി നയിച്ച ബിജെപിയ്ക്ക് ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താനായി. അന്തിമ ഫലസൂചികകള്‍ അനുസരിച്ച് ബിജെപിയ്ക്ക 106 സീറ്റില്‍ ലീഡുണ്ട്. കോണ്‍ഗ്രസിന് 72 സീറ്റുകളിലാണ് മുന്നേറ്റം.
ഗുജറാത്തിലെ നഗരമേഖലകളാണ് പതിവ്‌പോലെ ഇക്കുറിയും ബിജെപിയ്ക്ക് തുണയായതെന്നാണ് ആദ്യ വിലയിരുത്തലകള്‍. സൗരാഷ്ട്രയും ഉത്തര ഗുജറാത്തും കോണ്‍ഗ്രസിന് തുണയായപ്പോള്‍ നഗര മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന സെന്‍ട്രല്‍ ഗുജറാത്തും ആദിവാസിമേഖലയായ തെക്കന്‍ ഗുജറാത്തും ബി.ജെ.പിയെ സഹായിച്ചു എന്നുവേണം കരുതാന്‍.ആകെയുള്ള 182 സീറ്റുകളില്‍ ഈ രണ്ട് മേഖലകളിലും കൂടി ഏതാണ്ട് 98 സീററുകളുണ്ട്. ആദിവാസി മേഖല കോണ്‍ഗ്രസിനെ കൈവിട്ട് ബിജെപിയെ പുണരുന്ന കാഴ്ചയാണ് കാണുന്നത്. അതേസമയം പട്ടിക വിഭാഗങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നിന്നു.
കഛ്-സൗരാഷ്ട്ര മേഖലകള്‍ എന്നും ബിജെപിക്കൊപ്പം നിന്നവയായിരുന്നു. ഇത്തവണ ഇത് മാറിമറിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കഛില്‍ ആറില്‍ അഞ്ച് സീറ്റുകള്‍ ബിജെപി നേടിയിരുന്നു. ഇക്കുറി മൂന്ന്-മൂന്ന് എന്നാണ് സീറ്റ് നില. സൗരാഷ്ട്ര 2012ല്‍ ബിജെപിക്ക് നല്‍കിയത് 48ല്‍ സീറ്റുകളായിരുന്നു. കോണ്‍ഗ്രസ്സിന് 15സീറ്റുകളും മറ്റുള്ളവര്‍ക്ക് 3 സീറ്റുകളും ലഭിച്ചു. ഇക്കുറി സ്ഥിതി മാറിമറിഞ്ഞു. കോണ്‍ഗ്രസ് മുപ്പതോളം സീറ്റുകള്‍ നേടിയതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
പാട്ടിദാര്‍ സമുദായത്തിന്റെ വോട്ടുകള്‍ കോണ്‍ഗ്രസ്സിലേക്കെത്തിയെന്ന് ഇതിലൂടെ വ്യക്തം. അല്‍പേഷ് താക്കൂര്‍, ജിഗ്‌നേഷ് മേവാനി എന്നിവരുടെ സാന്നിധ്യവും കോണ്‍ഗ്രസ്സിന് ഗുണകരമായി.
എക്കാലവും കോണ്‍ഗ്രസ്സിന് ലീഡ് നല്കിയ വടക്കന്‍ ഗുജറാത്ത് ഇക്കുറിയും മാറിച്ചിന്തിച്ചിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 17 സീറ്റുകളാണ് ഇവിടെ കോണ്‍ഗ്രസ്സിന് ലഭിച്ചതെങ്കില്‍ ഇക്കുറി അത് മെച്ചപ്പെട്ടിട്ടുണ്ട് താനും. ഗ്രാമീണ മേഖലകള്‍ കോണ്‍ഗ്രസ്സിനൊപ്പം ഉറച്ചുനിന്നു എന്ന ശക്തമായ സൂചനയാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.
എക്സിറ്റ് പോള്‍ പ്രവചനങ്ങളെ അപ്രസക്തമാക്കി എന്ന പ്രത്യേകതയും ഈ മേഖലയ്ക്കുണ്ട്. ഇവിടെ ബിജെപി മേല്‍ക്കൈ നേടുമെന്നായിരുന്നു പ്രവചനങ്ങള്‍. ഗ്രാമങ്ങളില്‍ ബിജെപിയെക്കാള്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസിനാണ്.
അതേസമയം ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പി ഭരണം നേടി. 44 സീറ്റില്‍ ബി.ജെ.പിയും 21 സീററില്‍ കോണ്‍ഗ്രസും മുന്നേറുന്നു. ഹിമാചല്‍ നിയമസഭയില്‍ ആകെ 68 സീറ്റാണുള്ളത്.