‘പേരിനൊപ്പമുള്ള ‘ഗാന്ധി’യാണ് തന്നെ എംപിയാക്കിയത്’

പേരിന്റെ കൂടെ’ഗാന്ധി’ എന്നില്ലായിരുന്നെങ്കില്‍ താന്‍ രണ്ട് തവണ എംപി ആകുമായിരുന്നില്ലെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി. ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള പൂര്‍വികര്‍ ഇല്ലെങ്കില്‍ ആര്‍ക്കും രാഷ്ട്രീയത്തില്‍ സ്വന്തം മുദ്ര പതിപ്പിക്കാന്‍ കഴിയില്ലെന്നും വരുണ്‍ പറഞ്ഞു. ഹൈദരാബാദില്‍ ഒരു പൊതുചടങ്ങിനിടെ സംസാരിക്കുകയായിരുന്നു വരുണ്‍.

ഇന്നിപ്പോള്‍ ജനങ്ങള്‍ തന്നെ സ്വീകരിക്കുകയും തന്റെ വാക്കുകള്‍ കേള്‍ക്കുകയും ചെയ്യുന്നുണ്ട്. പേരിന്റെ കൂടെ ഗാന്ധി എന്നില്ലായിരുന്നുവെങ്കില്‍ ഇത്ര ചെറുപ്രായത്തില്‍ താന്‍ രണ്ടുതവണ എംപി ആകുമായിരുന്നില്ല. കുടുംബ പാരമ്പര്യം അവകാശപ്പെടാനില്ലാത്തതുകൊണ്ട് കഴിവുള്ള നിരവധി ചെറുപ്പക്കാര്‍ രാഷ്ട്രീയത്തില്‍ തിളങ്ങാനാകാതെ നില്‍ക്കുന്നുണ്ടെന്നും വരുണ്‍ ചൂണ്ടിക്കാട്ടി.

ജനങ്ങള്‍ക്കിടയില്‍ ഇപ്പോഴും അസമത്വം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടയില്‍ 14 ലക്ഷത്തോളം വരുന്ന കൃഷിക്കാരും സാധാരണ ജനങ്ങളും 25,000 രൂപ ലോണ്‍ എടുത്തതിന്റെ പേരില്‍ ഇന്ന് ജയിലില്‍ കഴിയുന്നുണ്ട്. പണക്കാരനും പാവപ്പെട്ടവനും ഒരുപോലെയാകുന്ന കാലം വന്നില്ലെങ്കില്‍ നമ്മള്‍ സ്വപ്‌നം കാണുന്ന ഇന്ത്യ ഒരിക്കലും യാഥാര്‍ഥ്യമാവില്ലെന്നും വരുണ്‍ ഗാന്ധി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.