ആദ്യഘട്ടത്തിൽ ഗുജറാത്തിൽ വോട്ടിങ് പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ 11.30 വരെ 21 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സൂററ്റ്, രാജ്കോട്ട്, തപി, ബോട്ടാദ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ വോട്ടിംഗ് നടന്നത്. എന്നാൽ ഡാങ്സ്, നർമദാ, കച്ച് എന്നീ സ്ഥലങ്ങളിലാണ് ഇതുവരെ ഏറ്റവും കുറഞ്ഞ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ചൂടേറിയ പരസ്യ പ്രചാരണങ്ങൾക്കൊടുവിൽ ഗുജറാത്തിൽ രാഹുൽ ഗാന്ധിയോ അതോ നരേന്ദ്ര മോഡിയോ എന്ന് ജനം ഇന്ന് വിധിയെഴുതും. ആദ്യ ഘട്ട വോട്ടെടുപ്പിൽ പോളിംഗ് ബൂത്തിലേക്ക് കടക്കുമ്പോൾ ഗുജറാത്തിന്റെ നേർപാതി വോട്ട് ഇന്ന് രേഖപ്പെടുത്തും. സൗരാഷ്ട്രയിലെയും തെക്കൻ ഗുജറാത്തിലെയും 89 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുക. മുഖ്യമന്ത്രി വിജയ് രൂപാനി ഉൾപ്പെടെ 977 സ്ഥാനാർഥികളാണ് രംഗത്തുള്ളത്.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ദിശാസൂചികയാകുമെന്നു പ്രതീക്ഷിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കോൺഗ്രസിനായി രാഹുൽ ഗാന്ധിയും നേരിട്ടാണ് പ്രചാരണങ്ങൾ കൊഴുപ്പിച്ചത്. ഏറ്റവും ഒടുവിലായി മണിശങ്കർ അയ്യരുടെ പ്രസ്താവനവരെ ഗുജറാത്ത് തെരഞ്ഞെടുപ്പിന് രാജ്യാന്തര ശ്രദ്ധനേടിക്കൊടുത്തു. 182 അംഗ സഭയില്‍ 2012-ല്‍ ബി.ജെ.പി.ക്ക് 115-ഉം കോണ്‍ഗ്രസിന് 61-ഉം സീറ്റുകളാണ് കിട്ടിയത്. ഡിസംബര്‍ ഒമ്പതിനും 14-നുമായി രണ്ടു ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ്.
22 വർഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിയും അധികാരം പിടിച്ചെടുക്കാൻ കിണഞ്ഞു ശ്രമിക്കുന്ന കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണു ഗുജറാത്തിൽ നടക്കുന്നത്. മോഡി പ്രഭാവത്തിന് മങ്ങലേറ്റതായാണ് സർവേ ഫലങ്ങൾ വിലയിരുത്തുന്നത്. ഹാർദിക് പട്ടേലിനെ കൂട്ടുപിടിച്ചുള്ള കോൺഗ്രസിന്, തെരഞ്ഞെടുപ്പിൽ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് നേതൃത്വം.