അശ്ലീല സിഡി ഉണ്ടാക്കുന്ന തിരക്കില്‍ പ്രകടന പത്രികയുണ്ടാക്കാന്‍ ബിജെപി മറന്നെന്ന് ഹര്‍ദിക് പട്ടേല്‍

ഗുജറാത്തില്‍ പ്രകടന പത്രികയില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിയ്ക്കു നേരെ പരിഹാസവുമായി പട്ടീദാര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍. ലൈംഗിക സിഡികള്‍ നിര്‍മ്മിക്കുന്ന തിരക്കിലായിരുന്നതിനാല്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രകടന പത്രികയുണ്ടാക്കാന്‍ മറന്നു പോയെന്നാണ് ഹര്‍ദിക് വിമര്‍ശിച്ചു. ട്വിറ്ററിലൂടെയായിരുന്നു ഹര്‍ദികിന്റെ ആക്ഷേപം.
ഹിന്ദിയിലാണ് പട്ടേലിന്റെ ട്വീറ്റ്. സിഡി ഉണ്ടാക്കാനുള്ള തിരക്കില്‍ പ്രകടന പത്രിക തയ്യാറാക്കാന്‍ ബിജെപി മറന്നുപോയെന്ന് പരിഹസിക്കുന്ന ഹര്‍ദിക് നാളെ തെരഞ്ഞെടുപ്പാണെന്ന് ഓര്‍മപ്പെടുത്തുന്നു.തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് പ്രകടന പത്രിക ഇല്ലാത്തതിന്റെ പേരില്‍ ബി.ജെ.പിക്കു നേരെ കടുത്ത വിമര്‍ശനമുയരുന്നത്. ഹര്‍ദിക് പട്ടേലുമായി സാമ്യമുള്ളയാള്‍ ഉള്‍പ്പെട്ട ലൈംഗിക സി.ഡി പുറത്തിറങ്ങിയ സംഭവത്തെ സൂചിപ്പിച്ചാണ് പട്ടേലിന്റെ പരിഹാസം. ഇത് ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുളളവരുടെ ആരോപണം.
നേരത്തേ രാഹുല്‍ ഗാന്ധിയും ഈ വിഷയത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അവിശ്വസനീയമായ അനാദരവാണ് ഗുജറാത്തിലെ ജനങ്ങളോട് ബിജെപി കാണിച്ചിരിക്കുന്നത്. പ്രചരണങ്ങള്‍ തീര്‍ന്നിട്ടും പ്രകടനപത്രിക പുറത്തുവന്നില്ല. ഗുജറാത്തിന്റെ വികസനത്തിനായുള്ള പദ്ധതികള്‍ പോലും ബിജെപിയ്ക്കില്ലെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

© 2024 Live Kerala News. All Rights Reserved.