ഇന്ത്യൻ സ്വർണാഭരണ വിപണിയിൽ വൻ മാറ്റത്തിനു കളമൊരുങ്ങുന്നു. 2018 ജനുവരി മുതൽ ഹാൾമാർക് ചെയ്തതും, കാരറ്റ് രേഖപെടുത്തിയതുമായ ആഭരണങ്ങൾ മാത്രമേ വിൽപന നടത്താവൂ. ഇതിനായി ഉടൻ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ഭക്ഷ്യ – കൺസ്യൂമർ അഫയേഴ്സ് വകുപ്പ് മന്ത്രി റാം വിലാസ് പാസ്വാൻ വ്യക്തമാക്കി.
നിർദിഷ്ട നിയമപ്രകാരം സ്വർണ്ണത്തിന്റെ കാരറ്റ് എത്രയാണെന്ന് ഹാൾമാർക്കിനോടോപ്പം രേഖപ്പെടുത്തണം. 14 , 18 , 22 എന്നിങ്ങനെ മൂന്ന് കാരറ്റുകളിൽ ആഭരണങ്ങൾ വില്പന നടത്താം. പക്ഷെ കാരറ്റ് എത്രയാണെന്ന് നിർബന്ധമായും രേഖപെടുത്തിയിരിക്കണം. ഇന്ത്യയിൽ സ്വർണാഭരണ വില്പന രംഗത്തു ഗുണമേന്മയുടെ കാര്യത്തിൽ വൻ തട്ടിപ്പുകളാണ് അരങ്ങേറുന്നത്. ഇതൊഴിവാക്കുന്നതിനാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇപ്പോൾ ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് [ബി ഐ എസ് ] മുദ്രയോടെ ജൂവലറികൾ വില്പന നടത്തുന്നുണ്ടെങ്കിലും സ്വർണ്ണാഭരണങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാൻ ഇത് പര്യാപ്തമാകുന്നില്ല. ഈ സാഹചര്യത്തിലാണ് ഹാൾമാർക്കിങ്ങും കാരറ്റ് രേഖപെടുത്തുന്നതും നിർബന്ധമാക്കുന്നത്.