ചാലക്കുടി രാജീവ് വധക്കേസ്; അഡ്വക്കേറ്റ് ഉദയഭാനുവിന്റെ മുന്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ചാലക്കുടി രാജീവ് വധക്കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ സി പി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. എത്ര ഉന്നതനായാലും നിയമത്തിന് അധീതനല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഉദയഭാനുവിനെതിരെ ശക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ഉദയഭാനുവിനെ കസ്റ്റഡിയില്‍ എടുക്കണമെന്നും വിശദമായി ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസിലെ അഞ്ചാം പ്രതി ചക്കര ജോണിയുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ ഉദയഭാനുവിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിന്റെ തെളിവാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള പ്രൊസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. രാജീവിന്റെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നും കേസില്‍ ബോധപൂര്‍വം കുടുക്കാനാണ് പൊലീസിന്റെ ശ്രമമെന്നുമാണ് ഉദയഭാനുവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു.

ജസ്റ്റിസ് എ ഹരിപ്രസാദിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കേസില്‍ മുന്‍പുണ്ടായ ഉത്തരവുകള്‍ അന്വേഷണത്തെ ബാധിച്ചതായും കോടതി നിരീക്ഷിച്ചു.
കീഴടങ്ങാന്‍ സമയം അനുവദിക്കണമെന്ന ഉദയഭാനുവിന്റെ അഭിഭാഷന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. അറസ്റ്റ് ചെയ്യാനുള്ള സാഹചര്യം ഉണ്ടെങ്കില്‍ പൊലീസ് തടസ്സമൊന്നുമില്ല. ഈ ഘട്ടത്തില്‍ മുന്‍ കൂര്‍ ജാമ്യം അനുവദിക്കാനാകില്ല, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രൊസിക്യൂഷന്റെ വാദം പൊലീസ് അംഗീകരിക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.