ജാനകിയമ്മയേയും ‘കൊന്ന്’ മലയാളി; എടുത്തുചാടി അനുശോചന പ്രവാഹവുമായി സോഷ്യല്‍ മീഡിയ

ആളുകള്‍ ജീവിച്ചിരിക്കുമ്പോള്‍ മരിച്ചെന്ന വ്യാജ വാര്‍ത്തകള്‍ കേരളത്തില്‍ ഇതിനു മുമ്പെ വ്യാപികമായി വന്നിട്ടുണ്ട്. സലീം കുമാര്‍, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ് തുടങ്ങിയവരെയൊക്കെ മലയാളികള്‍ നിഷ്‌കരുണം ‘വധിച്ചിട്ടുണ്ട്’. പിന്നീട് മരണപ്പെട്ടെങ്കിലും മരിക്കുന്നതിനുമുമ്പെ നടന്‍ ജിഷ്ണുവിനേയും ‘കൊന്നിട്ടുണ്ടായിരുന്നു’. സോഷ്യല്‍മീഡിയ ‘കൊന്ന’ പട്ടികയിലെ പുതിയ ആള്‍ മലയാളത്തിലെ എക്കാലത്തെയും മധുര പാട്ടുകള്‍ക്ക് ഉടമയായ എസ് ജാനകിയെന്ന ജാനകിയമ്മയാണ്.
എസ് ജാനകി ഇനി പൊതുവേദിയില്‍ പാടില്ലെന്ന കഴിഞ്ഞദിവസത്തെ വാര്‍ത്ത തെറ്റിദ്ധരിച്ചാണ് ജാനകിയമ്മ മരിച്ചെന്ന് സോഷ്യല്‍ മീഡിയ പ്രചിരിപ്പിച്ചത്. പാട്ട് നിര്‍ത്തിയെന്ന് ജാനകി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ വാര്‍ത്തയാണ് ചിലര്‍ വളച്ചൊടിച്ച് ജാനകി മരിച്ചെന്ന് കൊടുത്തത്. ഉടനെ വാര്‍ത്ത സോഷ്യല്‍ മീഡിയ സങ്കടത്തോടെ ഏറ്റെടുക്കുകയായിരുന്നു. ജാനകിയമ്മക്ക് ആദാരാഞ്ജലികളര്‍പ്പിച്ചായിരുന്നു വ്യജ വാര്‍ത്ത സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

മൈസുരുവിലെ മാനസ ഗംഗോത്രിയിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് എസ് ജാനകി പാട്ട് നിര്‍ത്തുകയാണെന്ന് അറിയിച്ചത്. പ്രായാധിക്യംമൂലമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്കെത്തിയതെന്ന് എസ് ജാനകി പറഞ്ഞു. ഇനി സംഗീത പരിപാടികള്‍ക്കും ജാനകി എത്തില്ല. നേരത്തെ സിനിമാ പിന്നണി ഗാനരംഗത്തു നിന്നും ജാനകി വിടവാങ്ങിയിരുന്നു. മിഥുന്‍ ഈശ്വര്‍ ഈണമിട്ട പത്തു കല്‍പനകള്‍ എന്ന സിനിമയിലാണ് എസ് ജാനകി അവസാനമായി പാടിയത്.
1957ല്‍ വിധിയിന്‍ വിളയാട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു സംഗീത ലോകത്തേക്ക് ജാനകിയമ്മ കടന്നുവരുന്നത്. ഇതുവരെ 48000ല്‍ അധികം ഗാനങ്ങള്‍ എസ് ജാനകി പാടിയിട്ടുണ്ട്. നാല് ദേശീയ പുരസ്‌കാരങ്ങളും വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ പുരസ്‌കാരങ്ങള്‍ 32 പ്രാവശ്യവും ജാനകിയമ്മയെ തേടിയെത്തി. 2013ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി അവരെ ആദരിക്കുകയും ചെയ്തു. വാര്‍ത്തയെ കുറിച്ച് ജാനകിയമ്മ പ്രതികരിച്ചിട്ടില്ല

© 2024 Live Kerala News. All Rights Reserved.