വ്യാപാര മേഖലയില്‍ വന്‍ പരിഷ്കരണം: രാത്രികാല കച്ചവടത്തിന് പച്ചക്കൊടി

രാത്രി ഒന്‍പത് മണി കഴിഞ്ഞാല്‍ അവശ്യസാധനങ്ങള്‍ പോലും ലഭ്യമല്ലാത്ത നിലവിലെ അവസ്ഥയ്ക്ക് വിരാമം. രാത്രികാല ഷോപ്പിങിന് സര്‍ക്കാര്‍ നിയമപ്രാബല്യം നല്‍കി. ഇനി മുതല്‍ ഉടമയ്ക്ക് സമ്മതമാണെങ്കില്‍ 24 മണിക്കൂറും കച്ചവടം നടത്താം. കേരള ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമം അഴിച്ചുപണിതാണ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. കേരളത്തിലെ ചെറുകിട കച്ചവട സ്ഥാപനങ്ങളെയടക്കം വ്യവസായ സൗഹൃദമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ പരിഷ്‌കാരങ്ങള്‍.
നിലവില്‍ രാത്രി പത്തുമണിയ്ക്ക് ശേഷം കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. ആഴ്ചയില്‍ ഒരുദിവസം കച്ചവട സ്ഥാപനങ്ങള്‍ അടച്ചിടണമെന്നുമായിരുന്നു നിയമം. തൊഴില്‍ വകുപ്പിന്റെ പ്രത്യേക അനുമതിയോടുകൂടി മാത്രമാണ് രാത്രി വ്യാപാരം അനുവദിച്ചിരുന്നത്. രാത്രി ഏഴുമണിക്ക് ശേഷം സ്ത്രീത്തൊഴിലാളികളെ ജോലി എടുപ്പിക്കാനും അനുമതിയുണ്ടായിരുന്നില്ല. എന്നാല്‍ പുതിയ തീരുമാനമനുസരിച്ച് യാത്രാസൗകര്യം ഒരുക്കിയാല്‍ സ്ത്രീകള്‍ക്ക് ഏതുസമയത്തും ജോലി ചെയ്യാം.

–– ADVERTISEMENT ––

തൊഴിലാളികളുടെ ജോലിസമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. എട്ടുമണിക്കൂറില്‍ നിന്ന് ഒന്‍പതുമണിക്കൂറായി ഉയര്‍ത്തി. അധികജോലി ചെയ്യുന്ന ഓരോ മണിക്കൂറിനും ഇരട്ടി ശമ്പളം നല്‍കണം. ആഴ്ചയിലെ പരമാവധി ജോലി സമയം 125 മണിക്കൂറാക്കണമെന്നും ആഴ്ചയില്‍ ഒരുദിവസം അവധി നല്‍കണമെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു.

പരിഷ്‌കരിച്ച നിയമ വ്യവസ്ഥകള്‍
പത്ത് ജീവനക്കാരില്‍ കുറവുള്ള സ്ഥാപനങ്ങള്‍ക്ക് ഷോപ്‌സ് അന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ രജിസ്‌ട്രേഷന്‍ ആവശ്യമില്ല. 24 മണിക്കൂറും സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കാം. അവധിയില്ലാതെ വര്‍ഷം മുഴുവനും സ്ഥാപനം പ്രവര്‍ത്തിക്കാം. ജോലി സമയം ഒന്‍പത് മണിക്കൂറാവുന്നു. ഒരുമണിക്കൂര്‍ ഇടവേള. അധികജോലി ചെയ്യുന്ന ഓരോ മണിക്കൂറിനുമ ഇരട്ടി ശമ്പളം. ഓരാഴ്ചയിലെ പരമാവധി ജോലി സമയം 125 മണിക്കൂര്‍. തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ ഒരു അവധി. സ്ത്രീകള്‍ക്ക് രാത്രി ഒന്‍പതുമണിവരെ ജോലി. സ്ത്രീതൊഴിലാളികളുടെ സമ്മതമനുസരിച്ച് രാത്രി ഒന്‍പതിന്‌ശേഷവും ജോലിയില്‍ തുടരാം. സ്ത്രീകള്‍ക്ക് രാത്രി യാത്രാസൗകര്യവും സുരക്ഷയും ഉറപ്പാക്കണം. ലേബര്‍ ഇന്‍സ്‌പെക്ടര്‍ ലേബര്‍ ഫെസിലിറ്റേറ്റര്‍ ആവും. വ്യാപാര സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ പത്തുവര്‍ഷമാക്കി. നിയമലംഘന പിഴ ഒരു ജീവനക്കാരന് 2000 രൂപ വീതം പരമാവധി രണ്ടുലക്ഷമായും കുറ്റം ആവര്‍ത്തിയച്ചാല്‍ അഞ്ചുലക്ഷമായും ഉയര്‍ത്തി. 20 ജീവനക്കാര്‍ക്ക് ഒന്ന് എന്ന കണക്കില്‍ ശുചിമുറിയും സ്ത്രീകള്‍ക്ക് സാനിട്ടറി സംവിധാനങ്ങളും നല്‍കണം. ജീവനക്കാരും തൊഴിലുടമയും തമ്മിലുള്ള തര്‍ക്ക പരിഹാരത്തിനായി തര്‍ക്കപരിഹാര വേദി വേണമെന്നും നിര്‍ദ്ദേശമുണ്ട്.

© 2024 Live Kerala News. All Rights Reserved.