ഗൗരിയുടെ മരണം: നിരാഹാര സമരത്തിനൊരുങ്ങി മാതാപിതാക്കള്‍

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി മരിച്ച പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരിക്ക് നീതി തേടി മാതാപിതാക്കള്‍ നിരാഹാര സമരത്തിന്. ഗൗരിയുടെ മരണത്തിന് കാരണക്കാരായ അധ്യാപികമാരെ അറസ്റ്റു ചെയ്യുന്നതുവരെ നിരാഹാരമനുഷ്ടിക്കാനാണ് മാതാപിതാക്കള്‍ ഒരുങ്ങുന്നത്. സ്‌കൂളിന് മുന്നില്‍ മറ്റന്നാള്‍ മുതല്‍ മാതാപിതാക്കള്‍ നിരാഹാരമിരിക്കും.
കേസില്‍ പ്രതികളായ സിന്ധു, ക്രെസന്റ് എന്നീ അധ്യാപികമാര്‍ നിലവില്‍ ഒളിവിലാണ്. ഇരുവര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് കേസെുത്തിരിക്കുന്നത്. ഇരുവരും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും.

അതിനിടെ ഗൗരിയുടെ മരണത്തെത്തുടര്‍ന്ന് അടച്ചു പൂട്ടിയ സ്‌കൂള്‍ തുറക്കാന്‍ ശ്രമം നടക്കുന്നുണ്ട്. രക്ഷിതാക്കളുടെ പിന്തുണയോടെ സ്‌കൂള്‍ തുറക്കാനാണ് ശ്രമം നടക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പിടിഎ മീറ്റിങില്‍ സ്‌കൂള്‍ തുറക്കുന്നതിന് ഒരു വിഭാഗം രക്ഷിതാക്കള്‍ മാനേജ്‌മെന്റിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സമരവുമായി എത്തുന്നവരെ രക്ഷിതാക്കളെ മുന്‍ നിര്‍ത്തി തടയാനാണ് മാനേജ്‌മെന്റിന്റെ നീക്കം. സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരിയുടെ മരണത്തെത്തുടര്‍ന്ന് സ്‌കൂളില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി ഗൗരി ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം കൊല്ലം ബെന്‍സിഗര്‍ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഗൗരി മരണത്തിന് കീഴടങ്ങുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.