കോണ്‍ഗ്രസിന് പിന്തുണ നൽകുമെന്ന സൂചന നല്‍കി ഹാര്‍ദിക് പട്ടേല്‍; ബിജെപിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസുമായി യോജിക്കാം

ബിജെപിയെ തകര്‍ക്കാന്‍ ആവശ്യമെങ്കില്‍ കോണ്‍ഗ്രസുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ലെന്ന് നിലപാടില്‍ പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍. കഴിഞ്ഞ ദിവസം ഹാര്‍ദിക് പട്ടേല്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ടുമായി കൂടിക്കാഴ്ച നടത്തി. ഈ വര്‍ഷം അവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന സൂചനക്ക് ബലം നല്‍കുന്നതാണ് ഈ കൂടിക്കാഴ്ച. ഗെഹ്‌ലോട്ടുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പാണ് ഗുജറാത്തില്‍ റാലിക്കിടെ കോണ്‍ഗ്രസിനെ പിന്തുണക്കുന്നത് സംബന്ധിച്ച നിലപാട് ഹാര്‍ദിക് പട്ടേല്‍ അറിയിച്ചത്.
അതേസമയം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. അഹമ്മദാബാദിലെ ഹോട്ടലില്‍ രാഹുല്‍ ഗാന്ധി ഉണ്ടായിരുന്ന അതേ സമയത്ത് താനും അവിടെയുണ്ടായിരുന്നെന്നും എന്നാല്‍ രാഹുലുമായു കൂടിക്കാഴിച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. അര്‍ദ്ധരാത്രി നവാസ് ശരീഫുമായി മോഡി കൂടിക്കാഴ്ച നടത്തിയതുപോലുള്ള യാതൊരു കൂടിക്കാഴ്ചക്കും താന്‍ മുതിര്‍ന്നിട്ടില്ലെന്നും ഹാര്‍ദിക് പരിഹസിച്ചു. ഗെഹ്‌ലോട്ടിനെ സന്ദര്‍ശിച്ച ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ത്തി പുറത്തുവിട്ട ബിജെപിയാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ബിജെപിക്ക് ഗുജറാത്തിലുള്ളതെല്ലാം അവരുടെ സ്വത്താണെന്ന ഭാവമാണെന്നും എന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു. കൂടിക്കാഴ്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ ബിജെപി ചോര്‍ത്തിയതില്‍ പ്രതിഷേധിച്ച് അശോക് ഗെഹ്‌ലോട്ടും രംഗത്തെത്തിയിരുന്നു.

പട്ടേല്‍ സമുദായത്തിന് സംവരണമാവശ്യപ്പെട്ടു കൊണ്ടുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഹാര്‍ദിക് പട്ടേലിന് ഗുജറാത്ത് അസംബ്ലി തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നാണ് പൊതുവിലുളള ധാരണ. ഹാര്‍ദിക് പട്ടേലിനും ജിഗ്നേഷ് മേവാനിക്കും അല്‍പേഷ് താക്കൂറിനും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം വാഗ്ദാനം ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ മത്‌സരിക്കുന്നതിനോട് താത്പര്യമില്ലെന്ന നിലപാടിലായിരുന്നു ഹാര്‍ദിക്. സംവരണമാവശ്യപ്പെട്ടുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതോടെയാണ് ഹാര്‍ദിക് പട്ടേല്‍ ഗുജറാത്ത് രാഷ്ട്രീയത്തില്‍ അവിഭാജ്യഘടകമായത്.

© 2024 Live Kerala News. All Rights Reserved.