വേങ്ങരയില്‍ യുഡിഎഫ്; 23,310 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കെഎന്‍എ ഖാദര്‍ ജയിച്ചു; വോട്ടുനില മെച്ചപ്പെടുത്തി എല്‍ഡിഎഫ്, നാലാം സ്ഥാനത്തേക്ക് ബിജെപി

രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ വേങ്ങരയില്‍ യുഡിഎഫിന് ജയം. യുഡിഎഫ് സ്ഥാനാർഥി കെ എൻ എ ഖാദർ 23,301 വോട്ടുകൾക്ക് ജയിച്ചു. ഇതുവരെ യുഡിഎഫ് 65227 വോട്ടും, എൽഡിഎഫ് 41917, എൻഡിഎ 5728ഉം വോട്ടുകളും നേടി. മുസ്ലീം ലീഗിന്‍റെ ഉറച്ച കോട്ടയില്‍ ഭൂരിപക്ഷം ഉയര്‍ത്താനായതിന്‍റെ ആഹ്ലാദത്തിലാണ് എല്‍ഡിഎഫ്. ബിജെപിയെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് 8648 വോട്ടുകളുമായി എസ്ഡിപിഐ എത്തിയെന്നതും ലീഗു വോട്ടുകളില്‍ വിള്ളലുണ്ടാക്കി.
2016 ലെ തിളക്കം നിലനിര്‍ത്താന്‍ ലീഗിനായില്ലെന്നത് യുഡിഎഫ് കേന്ദ്രങ്ങളില്‍ ആശങ്കയ്ക്ക് വഴിമരുന്നിട്ടിട്ടുണ്ട്. ലീഗ് വിമതന്‍ നോട്ടക്കും താഴെയാണ്. ഭൂരിപക്ഷത്തില്‍ 14,747 വോട്ടുകളുടെ കുറവാണ് യുഡിഎഫിനുണ്ടായത്. 7793 വോട്ടുകള്‍ വര്‍ധിപ്പിക്കാനായി. പ്രതീക്ഷിച്ച മുന്നേറ്റമല്ല ലീഗിന് നേടാനായതെന്ന് മാത്രമല്ല കുഞ്ഞാലിക്കുട്ടിയുണ്ടാക്കിയ ഭൂരിപക്ഷത്തില്‍ ഗണ്യമായ കുറവാണ് സ്ഥാനാര്‍ത്ഥി ഖാദറായപ്പോള്‍ ഉണ്ടായത്. എആര്‍ നഗറിലും കണ്ണമംഗലത്തും ലീഗിന്റെ ലീഡ് കുറഞ്ഞു എന്നത് ലീഗിനെ സംബന്ധിച്ചിടത്തോളം ഗൌരവമുള്ളതാണ്. എസ്ഡിപിഐക്ക് 8000 വോട്ട് നോടാനായി എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ തവണ 7000 ത്തോളം വോട്ട് നേടാനായ ബിജെപിക്ക് ഇത്തവണ 5728ലേക്ക് ഒതുങ്ങേണ്ടി വന്നു.

മലപ്പുറത്ത് രാഷ്ട്രീയ ഭാവിയുണ്ടെന്ന് തെളിഞ്ഞതായി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ആശങ്കപ്പെടാനില്ലെന്നും കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞ തവണ വ്യക്തിപരമായ വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും പാണക്കാട് ഹൈദറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.