തിരഞ്ഞെടുപ്പു കാലത്ത് മാധ്യമങ്ങള്‍ക്കും പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം

 

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പു കാലത്ത് മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുങ്ങുന്നു. വോട്ടര്‍ന്മാരെയും തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെയും സ്വാധീനിക്കും വിധത്തില്‍ വാര്‍ത്തകള്‍ വരുന്നതായുള്ള വിലയിരുത്തലിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ നീക്കം. എന്നാല്‍ ഈ നടപടി മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്നും പെരുമാറ്റച്ചട്ടം ദുരുപയോഗം ചെയ്യാനിടയുണ്ടെന്നും ആക്ഷേപമുണ്ട്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ഫലം വരുന്നതുവരെയുള്ള ജനവിധിയുടെ ഓരോ നിമിഷത്തെ ചൂടും ആവേശവും മത്സരിച്ച് ജനങ്ങളിലേക്ക് എത്തിക്കുന്നവരാണ് മാധ്യമങ്ങള്‍. എന്നാല്‍ മാധ്യമങ്ങള്‍ക്ക് അത്ര ആവേശം വേണ്ടെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങിന് പെരുമാറ്റച്ചട്ടം കൊണ്ടുവരാനാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായ നസിം സെയ്ദിയുടെ നീക്കം. വോട്ടിങ് ശതമാനം വര്‍ധിക്കുന്നതടക്കം തിരഞ്ഞെടുപ്പ് പ്രക്രിയ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മാധ്യമങ്ങള്‍ നിര്‍ണായക പങ്കുവഹിക്കുന്നതായി കമ്മീഷന്‍ വിലയിരുത്തുന്നുണ്ട്. എന്നാല്‍ വോട്ടര്‍മാരെയും തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെയും സ്വാധീനിക്കും വിധത്തില്‍ വാര്‍ത്തകള്‍ വരുന്നതായും ആരോപണമുണ്ട്.

പണം നല്‍കിയുള്ള വാര്‍ത്തകള്‍ക്കു പുറമേ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ചില മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും വിമര്‍ശനമുണ്ട്. നിലവില്‍ പ്രസ് കൗണ്‍സില്‍ ഇന്ത്യയുടെയും ദേശീയ ബ്രോഡ്കാസ്റ്റിങ് അസോസിയേഷന്റെയും മാര്‍ഗ്ഗരേഖകള്‍ മാത്രമാണ് തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങുമായി ബന്ധപ്പെട്ടുള്ളത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും മാത്രമാണ് പെരുമാറ്റച്ചട്ടമുള്ളത്. മാധ്യമ സ്ഥാപനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും പെരുമാറ്റച്ചട്ടം രൂപീകരിക്കുകയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുള്ളത്.

© 2024 Live Kerala News. All Rights Reserved.