മോചനത്തിനായി പണം നല്‍കിയോ എന്നറിയില്ലെന്ന് ഫാ. ടോം ഉഴുന്നാലില്‍

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞതില്‍ ദൈവത്തോട് നന്ദി പറഞ്ഞ് ഫാ.ടോം ഉഴുന്നാലില്‍. ഐഎസ് തടവില്‍ നിന്ന് മോചിതനായി ഇന്ത്യയില്‍ തിരിച്ചെത്തിയ ഉഴുന്നാലില്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. യുദ്ധമില്ലാത്ത ലോകത്തിനായി പ്രാര്‍ഥിക്കുന്നു എന്ന് പറഞ്ഞ അദ്ദേഹം

“തന്റെ മോചനത്തിന് മോചന ദ്രവ്യം നല്‍കിയോ എന്ന കാര്യം തനിക്കറിയില്ലെന്നും പ്രതികരിച്ചു. തോക്കുകളുമായി പോരാടുന്നവരെ നന്മയുടെ പാതയിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും ഫാ കൂട്ടിച്ചേര്‍ത്തു. ഭീകരര്‍ ഉപദ്രവിച്ചിട്ടില്ലെന്നും അവര്‍ തന്നെ നാലിടത്തായി മാറ്റി പാര്‍പ്പിച്ചെന്നും ഫാ. ടോം പറഞ്ഞു.
തന്റെ മോചനത്തിനായി ശ്രമിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി. തടവിലായിരുന്ന സമയത്ത് അവര്‍ ആരെയും കാണാന്‍ അനുവദിച്ചിരുന്നില്ല. വീഡിയോയില്‍ പറയുന്നതെല്ലാം വീഡിയോയില്‍ ഭീകരര്‍ എഴുതി തന്നതാണ്. അവര്‍ എനിക്ക് ഭക്ഷണം തന്നു, പക്ഷേ ഒരിക്കലും ഉപദ്രവിച്ചിട്ടില്ല. തോക്കുമായി പോരാടുന്നവരെ നന്മയുടെ പാതയിലേക്ക് കൊണ്ടുവരണം.”
ഫാദര്‍ ടോം ഉഴുന്നാലില്‍

യെമനില്‍ ഭീകരരുടെ പിടിയില്‍ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ഇന്ന് രാവിലെയാണ് ഇന്ത്യയില്‍ എത്തിയത്. റോമില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ വ്യാഴാഴ്ച രാവിലെ 7.02ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വന്നിറങ്ങിയത്. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ നേതൃത്വത്തില്‍ എംപിമാരായ കെ.സി വേണുഗോപാല്‍, ജോസ് കെ. മാണി, ഫരീദാബാദ് ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര തുടങ്ങിയവര്‍ ചേര്‍ന്നു അദ്ദേഹത്തെ സ്വീകരിച്ചു.
രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഫാ. ടോം കൂടിക്കാഴ്ച നടത്തി. മന്ത്രി കണ്ണന്താനം, ആര്‍ച്ച് ബിഷപ് മാര്‍ ഭരണികുളങ്ങര എന്നിവരും സലേഷ്യന്‍ സഭയുടെ ബംഗളൂരു, ഡല്‍ഹി പ്രൊവിന്‍ഷ്യല്‍മാരും ഫാ. ടോമിനൊപ്പമുണ്ടായിരുന്നു. 11.30ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ജാംബതിസ്ത ദിക്വാത്രോയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. സിബിസിഐ സെന്ററില്‍ 4.30ന് പത്രസമ്മേളനം. 6.30ന് സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ ദിവ്യബലി. രാത്രിയില്‍ ഓഖ്ല ഡോണ്‍ബോസ്‌കോ ഭവനിലേക്കു മടങ്ങും.

വെള്ളിയാഴ്ച ബംഗളൂരുവില്‍ എത്തുന്ന ഫാ. ടോം സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ കര്‍ദിനാള്‍മാരുമായും സിബിസിഐ നേതൃത്വവുമായും കൂടിക്കാഴ്ച നടത്തും. ഒക്ടോബര്‍ ഒന്നിനു കൊച്ചി വഴി പാലാ, രാമപുരത്തെ വീട്ടിലെത്തും. മൂന്നിനു തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ സന്ദര്‍ശിക്കും.

© 2024 Live Kerala News. All Rights Reserved.