ഗൗരി ലങ്കേഷ് വധം; കൊലപാതകിയെ കുറിച്ച് സൂചന ലഭിച്ചതായി കര്‍ണാടക ആഭ്യന്തര മന്ത്രി; അന്വേഷണം തൃപ്തികരം

ഗൗരി ലങ്കേഷിന്റെ കൊലപാതകിയെ സംബന്ധിച്ച് സൂചന ലഭിച്ചെന്ന് കർണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി. ലഭിച്ചിരിക്കുന്ന വിവരങ്ങളോ, പ്രതിയെ കുറിച്ചുള്ള സൂചനയോ ഇപ്പോൾ പുറത്ത് വിടാനാകില്ല. നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും റെഡ്ഡി പറഞ്ഞു.
ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ നേരത്തെ വിപുലീകരിച്ചിരുന്നു. രണ്ട് ഇന്‍സ്പെക്ടര്‍മാരടക്കം 44 പേരെയാണ് അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ അന്വേഷണ സംഘത്തിലെ അംഗങ്ങളുടെ എണ്ണം 65ആയി. നേരത്തെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് വിശ്വ ഹിന്ദു പരീഷത്ത് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷസംഘത്തെ വിപുലീകരിച്ചിരിക്കുന്നത്. സംഘപരിവാര്‍ ഭീഷണിയുള്ള സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷ സര്‍ധിപ്പിക്കാനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വീടിന് മുമ്പില്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം ജനങ്ങളുടെ സഹായം തേടിയിരുന്നു. കര്‍ണാടക ആഭ്യന്തര മന്ത്രാലയം കൊലയാളികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികമാണ് പ്രഖ്യാപിച്ചത്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന കിട്ടാത്ത സാഹചര്യത്തിലാണ് ഇന്റലിജന്‍സ് ഐജി ബികെ സിങിന്റെ നേതൃത്വത്തിലുള്ള സംഘം ജനങ്ങളില്‍ നിന്ന് വിവരശേഖരണത്തിന് മൊബൈല്‍ നമ്പറും ഇമെയില്‍ വിലാസവും പൊലീസ് പ്രസിദ്ധീകരിച്ചത്.

© 2024 Live Kerala News. All Rights Reserved.