പിസി ജോര്‍ജിനെതിരെ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി; പരാമര്‍ശങ്ങള്‍ മാനഹാനിയുണ്ടാക്കി

പിസി ജോര്‍ജ് എംഎല്‍എക്കെതിരെ കൊച്ചിയില്‍ ആക്രമണത്തിനിരയായ നടി മൊഴി നല്‍കി. പിസിയുടെ പരാമര്‍ശങ്ങള്‍ തനിക്ക് മാനഹാനിയുണ്ടാക്കി, തനിക്കെതിരായ പ്രചാരണത്തിന് ചിലര്‍ ഈ പരാമര്‍ശങ്ങള്‍ ഉപയോഗിച്ചെന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ നടി പറഞ്ഞു. വ്യക്തിഹത്യ നടത്തുന്നതിന് തുല്യമാണ് പ്രസ്താവനകളെന്നും അവര്‍ പറഞ്ഞു.
സാധാരണക്കാര്‍ക്കിടയില്‍ തന്നെ കുറിച്ച് സംശയത്തിന് ഇട നല്‍കി. ഇത് തന്നെ വേദനിപ്പിച്ചു, ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല പരാമര്‍ശങ്ങളെന്നും അവര്‍ മൊഴിയില്‍ വ്യക്തമാക്കി. നടിയുടെ വീട്ടിലെത്തിയാണ് നെടുമ്പാശേരി പൊലീസ് മൊഴിയെടുത്തത്. നടിയുടെ മൊഴി പരിശോധിക്കുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ക്രൂരപീഡനത്തിന് ഇരയായെങ്കില്‍ എങ്ങനെയാണ് അടുത്ത ദിവസം നടി അഭിനയിക്കാന്‍ പോയതെന്നാണ് പിസി ജോര്‍ജ് എംഎല്‍എയുടെ ചോദിച്ചത്. നിര്‍ഭയയേക്കാള്‍ ക്രൂരപീഡനമാണ് നടന്നതെന്നാണല്ലോ പറഞ്ഞതെന്നും ജോര്‍ജ് ആക്ഷേപിച്ചു. ദിലീപ് നിരപരാധിയാണെന്ന് പറയാനും എംഎല്‍എ മടിച്ചില്ല.
നടിക്കെതിരായ എംഎല്‍എയുടെ പ്രസ്താവനക്കെതിരെ വനിതാ കമ്മീഷന്‍ നേരത്തെ കേസെടുത്തിരുന്നു. ഇതില്‍ വനിതാ കമ്മീഷനെ പരിഹസിച്ചും പിസി ജോര്‍ജ് രംഗത്തെത്തിയിരുന്നു. തനിക്ക് സൌകര്യമുണ്ടെങ്കില്‍ മൊഴി നല്‍കാന്‍ പോകുമെന്നായിരുന്നു പിസിയുടെ പ്രസ്താവന. കമ്മീഷന്‍ നോട്ടീസയച്ചാല്‍ സൗകര്യപ്രദമായ ദിവസമാണെങ്കില്‍ പോകും. കേസ് സംബന്ധമായ മുഴുവന്‍ വിഷയവും കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടണം. പാവപ്പെട്ട പുരുഷന്മാര്‍ക്ക് ജീവിക്കണ്ടേ? മാന്യമായി ജീവിക്കുന്ന സ്ത്രീകള്‍ക്കായി ഉണ്ടാക്കിയ നിയമങ്ങള്‍ വെറും തറപ്പെണ്ണുങ്ങള്‍ ഇറങ്ങി നശിപ്പിക്കുകയാണ്. അവളുമാരുടെയൊക്കെ തനിനിറം കമ്മീഷനു മൊഴിയിലൂടെ പുറത്ത് കൊണ്ടുവരും. എന്നായിരുന്നു പിസിയുടെ പ്രസ്താവന.

© 2024 Live Kerala News. All Rights Reserved.