സ്വാശ്രയ മെഡിക്കല്‍ പ്രവേശനം റദ്ദാക്കല്‍: കേന്ദ്രസര്‍ക്കാരിനും മെഡിക്കല്‍ കൗണ്‍സിലിനും സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂ ഡല്‍ഹി: മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ പ്രവേശനം റദ്ദാക്കിയ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും സുപ്രീം കോടതിയുടെ നോട്ടീസ്. കേന്ദ്രസര്‍ക്കാര്‍ ഉത്തരവും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം നഷ്ടപ്പെടുകയും ചെയ്തതോടെ അടൂര്‍ മൗണ്ട് സിയോണ്‍, ഡിഎം വയനാട്, തൊടുപുഴ അല്‍ അസ്ഹര്‍ കോളേജ് എന്നിവയുടെ പ്രവേശനാനുമതി സുപ്രീം കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.
നാനൂറോളം വിദ്യാര്‍ത്ഥികളുടെ പ്രവേശനം അനിശ്ചിതത്വത്തിലായി ചൂണ്ടികാണിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്ത് ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ കോളേജുകള്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ഹൈക്കോടതി നല്‍കിയ പ്രവേശനാനുമതി സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ ഇരുകൂട്ടരുടേയും വാദം തിങ്കളാഴ്ച പരിഗണിക്കാനാണ് കേന്ദ്രസര്‍ക്കാരിനും മെഡിക്കല്‍ കൗണ്‍സിലിനും കോടതി നോട്ടീസ് അയച്ചത്.

മതിയായ അടിസ്ഥാനസൗകര്യങ്ങളുണ്ടായിട്ടും പ്രവേശനാനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നാണ് കോളേജുകള്‍ ആവശ്യപ്പെടുന്നത്. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പ്രവേശനത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് നാനൂറ് കുട്ടികളാണ് ആശങ്കയിലായത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അല്‍ അസ്ഹര്‍ കോളേജിലും ഡിഎമ്മിലും 150 വിദ്യാര്‍ത്ഥികള്‍ വീതവും മൗണ്ട് സീയോനില്‍ 100 വിദ്യാര്‍ത്ഥികളുമാണ് പ്രവേശനം നേടിയിരുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തുടര്‍ന്ന് മൂന്ന് കോളേജുകളിലെയും പ്രവേശനം സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.