ദിലീപിനെ കാണാന്‍ ജയിലിലേക്ക് കൂടുതല്‍ സിനിമാപ്രവര്‍ത്തകര്‍; ഇന്നെത്തിയത് വിജയരാഘവനും എം.രഞ്ജിത്തും

നടി അക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനാ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ നേരിട്ടുകാണാന്‍ കൂടുതല്‍ സിനിമാപ്രവര്‍ത്തകര്‍ ജയിലിലേക്ക്. ആലുവ സബ് ജയിലില്‍ അവസാനമെത്തിയത് നടന്‍ വിജയരാഘവനും നിര്‍മ്മാതാവ് എം.രഞ്ജിത്തുമാണ്. ഇന്ന് രാവിലെയാണ് ഇരുവരും ജയിലിലെത്തിയത്. ദിലീപ് അടുത്ത സുഹൃത്താണെന്നും സുനിയുടെ ഭീഷണി സംബന്ധിച്ച ദിലീപിന്റെ പരാതി ഡിജിപിക്ക് നല്‍കിയത് താനാണെന്നും എം.രഞ്ജിത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെയാണ് വിജയരാഘവന്‍ തിരികെപോയത്.
ഓണദിവസങ്ങളില്‍ സിനിമാമേഖലയിലെ ഒട്ടേറെ സഹപ്രവര്‍ത്തകര്‍ ദിലീപിനെ സന്ദര്‍ശിക്കാന്‍ ജയിലില്‍ എത്തിയിരുന്നു. പന്ത്രണ്ട് പേരാണ് രണ്ട് ദിവസങ്ങളിലായി ആലുവ സബ് ജയിലില്‍ എത്തിയത്. കെ.ബി.ഗണേഷ്‌കുമാര്‍, ആന്റണി പെരുമ്പാവൂര്‍, ബെന്നി പി.നായരമ്പലം, നടന്‍ സുധീര്‍, നിര്‍മ്മാതാക്കളായ എം.എം.ഹംസ, അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ തുടങ്ങിയവര്‍ അവിട്ടം ദിനത്തില്‍ ജയിലിലെത്തി. കോടതി വിധിക്കുംവരെ ദിലീപ് കുറ്റവാളിയല്ലെന്നും ദിലീപിന്റെ സഹായം സ്വീകരിച്ചിട്ടുള്ളവര്‍ കൂടെനില്‍ക്കേണ്ട സമയമാണിതെന്നും സന്ദര്‍ശനശേഷം ഗണേഷ്‌കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

തിരുവോണദിനത്തില്‍ നടന്‍ ജയറാം ജയിലിലെത്തി ദിലീപിന് ഓണക്കോടി നല്‍കിയിരുന്നു. സംവിധായകന്‍ രഞ്ജിത്ത്, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ തുടങ്ങിയവരും ജയിലിലെത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.