‘ദോക്‌ലാം ആവര്‍ത്തിക്കില്ല’; ധാരണ മോഡി ഷി ജിന്‍പിങ് കൂടികാഴ്ചയില്‍; പഞ്ചശീല തത്വങ്ങള്‍ അനുസരിച്ച് ഇന്ത്യയുമായി സഹകരിക്കുമെന്ന് ചൈന

ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടികാഴ്ച നടത്തി. 50 മിനിറ്റ് നീണ്ടു നിന്ന കൂടികാഴ്ചയില്‍ ദോക്‌ലാം സംഘര്‍ഷവം പോലുളളവ ആവര്‍ത്തിക്കാതിരിക്കാന്‍ ധാരണയായെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുളള കൂടികാഴ്ച ക്രിയാത്മകമായിരുന്നു,തര്‍ക്കങ്ങള്‍ പരസ്പര ബഹുമാനത്തോടെ പരിഹരിക്കും. ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം സമാധാനപരമായി മുന്നോട്ട് പോകുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. അസദ് മസൂറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന വിഷയം കൂടികാഴ്ചയില്‍ ചര്‍ച്ചയായില്ല.
ഇന്ത്യാ ചൈന ബന്ധം മെച്ചപ്പെട്ടെന്ന് മോദിയുമായുളള കൂടികാഴ്ചക്ക് ശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് അറിയിച്ചു. പഞ്ചശീല തത്വങ്ങളില്‍ അധിഷ്ടിതമായി ഇന്ത്യയുമായി സഹകരിച്ച പ്രവര്‍ത്തിക്കാന്‍ തയ്യാറാണ് , ഇരു രാജ്യങ്ങളും തമ്മില്‍ സമാധാന പൂര്‍ണമായ സഹവര്‍ത്തിത്തമുണ്ടാകുമെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു. ഷിജിന്‍പിങ്ങിനൊപ്പം ചൈനീസ് ദേശീയ വക്താവ് ലു കാങ്, വിദേശകാര്യമന്ത്രി വാങ് യി, സ്റ്റേറ്റ് കൗണ്‍സിലര്‍ എന്നിവരും കൂടികാഴ്ചയില്‍ പങ്കെടുത്തു.
എഴുപതുദിവസം നീണ്ട സംഘര്‍ഷാവസ്ഥയ്ക്കുശേഷം കഴിഞ്ഞ മാസം 28നാണ് ദോക്ലായില്‍നിന്ന് ഇരുരാജ്യങ്ങളും സൈന്യത്തെ പിന്‍വലിച്ചത്. ഇതുവഴി ബ്രിക്‌സില്‍ മുഖാമുഖം ഇരിക്കാനുളള സാഹചര്യത്തിന് ഇരുരാജ്യങ്ങളും സന്നദ്ധമായെങ്കിലും തര്‍ക്കവിഷയങ്ങള്‍ അതേപടി തുടരുകയാണ്. ഈ സാഹചര്യത്തിലാണു മോദിയും ചിന്‍പിങ്ങുമായി ചര്‍ച്ച നടത്തിയത്. പരസ്പര വിശ്വാസം ഉയര്‍ത്തുന്നതിനുളള ശ്രമം ഇരുനേതാക്കളും മുന്നോട്ടു വച്ചെന്നാണ് സൂചന. അതേസമയം, ഉഭയകക്ഷി ചര്‍ച്ച സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഇരുരാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല.
ഇന്ത്യ – ഭൂട്ടാന്‍ – ചൈന അതിര്‍ത്തികള്‍ ഒന്നിക്കുന്ന ദോക് ലായില്‍ അനധികൃതമായി ചൈന റോഡ് നിര്‍മാണം ആരംഭിച്ചതായിരുന്നു സംഘര്‍ഷത്തിന്റെ കാരണം. റോഡ് നിര്‍മാണം ഇന്ത്യ തടഞ്ഞതോടെ സ്ഥിതി രൂക്ഷമാവുകയായിരുന്നു. മുഖാമുഖം നിന്ന സൈന്യത്തെ പിന്‍വലിച്ചെങ്കിലും റോഡ് നിര്‍മാണവുമായി മുന്നോട്ടെന്നാണ് ചൈനീസ് നിലപാട്. അതിനാല്‍ ഷിയാമെനില്‍ ഇരുരാജ്യങ്ങളുടെയും നിലപാട് നിര്‍ണായകമാകും.

പാക് ഭീകര സംഘടനകളെ പേരെടുത്ത് പറഞ്ഞുളള ബ്രിക്‌സ് പ്രഖ്യാപനം ഇന്ത്യക്ക് നേട്ടമാണ്. ബ്രിക്‌സ് ഉച്ചകോടി ഇന്ന് അവസാനിക്കും വ്യാപാരം, വ്യവസായം, സുരക്ഷാ എന്നീ മേഖലകളില്‍ അഞ്ചു രാജ്യങ്ങളും കരാറുകളില്‍ ഒപ്പിട്ടു. ഉച്ചകോടിക്കുശേഷം ഷിയാമെനില്‍ പ്രധാനമന്ത്രിയുടെ അവസാനപരിപാടിയായിട്ടാണ് ഉഭയകക്ഷി ചര്‍ച്ച നടക്കുക. ചര്‍ച്ചയ്ക്കുശേഷം മോദി മ്യാന്‍മറിലേക്ക് പുറപ്പെടും

© 2024 Live Kerala News. All Rights Reserved.