ദിലീപിന്റെ മകളോടൊപ്പം കാവ്യ മാധവന്‍ ആലുവാ ജയിലിലെത്തി; കൂടിക്കാഴ്ച 20 മിനിട്ടോളം

കൊച്ചി: ദിലീപിന്റെ മകള്‍ മീനാക്ഷിയോടൊപ്പം കാവ്യ മാധവന്‍ ആലുവ സബ് ജയിലെത്തി ദിലീപിനെ കണ്ടു. കൂടിക്കാഴ്ച 20 മിനിട്ടോളം നീണ്ടുനിന്നു. ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷായും കാവ്യക്ക് മുമ്പായി ദിലീപിനെ കാണാനെത്തിയിരുന്നു. നാദിര്‍ഷാ വന്നുപോയതിന് ശേഷമാണ് കാവ്യാ മാധവനും അച്ഛനും ദിലീപിന്റേയും മഞ്ജു വാര്യരുടേയും മകളായ മീനാക്ഷിയും ആലുവാ സബ് ജയിലിലെത്തിയത്. അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ദിലീപിന് ഇളവ് നല്‍കി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് വന്നതിന് പിന്നാലെയാണ് സന്ദര്‍ശനം. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് ശേഷം ഇതാദ്യമായാണ് കാവ്യ ജയിലിലെത്തി ദിലീപിനെ കാണുന്നത്.
പൊലീസിന്റെ തടസവാദം തള്ളിയാണ് ബലിതര്‍പ്പണത്തിന് ദിലീപിന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയത്. ജയിലിലായതിന് ശേഷം 54 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ബുധനാഴ്ച ആലുവയിലെ വീട്ടിലും മണപ്പുറത്തുമായി നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയത്. ജയിലില്‍ നിന്ന് വീട്ടിലെത്താനും ചടങ്ങില്‍ പങ്കെടുക്കാനും മാത്രമാണ് അനുമതി.

അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ വീട്ടില്‍ പോകാന്‍ അനുമതി ചോദിച്ച് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ദിലീപ് നല്‍കിയ അപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് അച്ഛന്റെ ശ്രാദ്ധ ദിവസമായ ഈ മാസം ആറാം തിയ്യതി ബലിയിടാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷവും ദിലീപ് അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുത്തില്ലായിരുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷന്‍ അപേക്ഷയെ എതിര്‍ത്തത്.

© 2024 Live Kerala News. All Rights Reserved.