‘മാഡം കാവ്യാ മാധവന്‍ തന്നെ’; മലക്കം മറിയലിനൊടുവില്‍ പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍; ‘കളളന്റെ കുമ്പസാരം എന്തിന് കേള്‍ക്കുന്നു?’

നടി ആക്രമിക്കപ്പെട്ട കേസിലെ മാഡം നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍ തന്നെയെന്ന് പള്‍സര്‍ സുനി. മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനിയുടെ പ്രതികരണം. എന്‍റെ മാഡം കാവ്യ തന്നെയാണ്, ഇത് നേരത്തെ പറഞ്ഞിരുന്നതല്ലേ. താന്‍ കളളനല്ലേ, കളളന്‍റെ കുമ്പസാരം എന്തിന് കേള്‍ക്കുന്നുവെന്നും സുനി ചോദിച്ചു. മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ ഇന്നലെയും കോടതി തളളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കോടതിയില്‍ എത്തിച്ചപ്പോള്‍ മാധ്യമങ്ങളോടുളള സുനിയുടെ പ്രതികരണവും. ആഗസ്റ്റ് 22ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാഡത്തിന് പങ്കില്ലെന്ന് സുനി പറഞ്ഞിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ മാഡത്തിന് പങ്കില്ല. നടി കാവ്യമാധവനുമായി പരിചയമുണ്ട്. തന്നെ അറിയില്ലെന്ന് കാവ്യ മാധവന്‍ പറയുന്നത് ശരിയല്ല. കാവ്യയ്ക്ക് താനുമായി നല്ല പരിചയമുണ്ടെന്നും പലപ്പോഴും പണം തന്നിട്ടുണ്ടെന്നും കുന്ദംകുളം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കവെയാണ് സുനി വ്യക്തമാക്കിയതും.

നേരത്തെ ആഗസ്റ്റ് 16ന് കേസിലെ മാഡത്തെ വെളിപ്പെടുത്തുമെന്നും മാഡത്തെക്കുറിച്ച് എഴുതാന്‍ തുടങ്ങിയെന്നുമെല്ലാം സുനി നിരന്തരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച കേസിലെ ക്വട്ടേഷന് പിന്നില്‍ സ്ത്രീയാണെന്നും വിഐപിയായ മാഡത്തെ വെളിപ്പെടുത്തുമെന്നും സിനിമാ മേഖലയില്‍ നിന്നുളള ആളാണെന്നും ഇതിനോടകം നിരവധി തവണ സുനി പറഞ്ഞിരുന്നു. അതേസമയം പള്‍സര്‍ സുനിയുമായി ഒരുതരത്തിലുമുളള പരിചയമില്ലെന്ന് ദിലീപും കാവ്യയും നേരത്തെ മൊഴി നല്‍കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.