‘ഈ റിസോര്‍ട്ട് തരുന്നോ, ആഗ്രഹിക്കുന്നതില്‍ കൂടുതല്‍ വില തരാം’; കേരളത്തില്‍ താമസിച്ച റിസോര്‍ട്ടിന് മോഹവിലയിട്ട് ഗുര്‍മീത്‌

ദേരാ സച്ഛാ സൌദാ തലവന്റെ കേരളാ സന്ദര്‍ശനം അയാള്‍ താമസിച്ച റിസോര്‍ട്ടിലെ ജീവനക്കാര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു. വയനാട്ടിലെത്തിയ ഗുര്‍മീത് റാം റഹീം സിങ് വൈത്തിരി വില്ലേജ് റിസോര്‍ട്ടിന്റെ മനോഹാരിത കണ്ട് മോഹ വില പറഞ്ഞെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വാര്‍ത്ത.
ഈ റിസോർട്ട് തരുന്നോ, ആഗ്രഹിക്കുന്നതിലും കൂടുതൽ വില തരാമെന്നാണേ ഗുര്‍മീത് വൈത്തിരി വില്ലേജ് എംഡി എന്‍കെ മുഹമ്മദിനോട് ചോദിച്ചത്. ഉത്തരേന്ത്യയിലെ ഒരു സ്വാമിക്കു വേണ്ടിയാണ് മുറി ബുക്ക് ചെയ്തത്. പക്ഷെ സ്വാമിയെത്തിയപ്പോള്‍ തങ്ങള്‍ അമ്പരന്ന് പോയെന്ന് അദ്ദേഹം ഓര്‍മിക്കുന്നു.
താടിയുണ്ടെന്ന് മാത്രമേയുള്ളൂ. മോഡലിനെ പോലെയിരിക്കുന്ന സ്വാമി. സംഘത്തില്‍ കൂടുതലും സ്ത്രീകളായിരുന്നു. ഡ്രൈവർ പോലെ ചുരുക്കം പുരുഷൻമാർ. കരിമ്പൂച്ചകളും പൊലീസുമൊക്കെയായി സുരക്ഷയും. ഹോട്ടലിലെ മറ്റ് അതിഥികൾക്കു ബുദ്ധിമുട്ടായി. പണപ്പെട്ടി ഒപ്പം കരുതിയായിരുന്നു സംഘത്തിന്റെ യാത്ര. റിസോര്‍ട്ട് ബില്ല് ചെക്കായി മതിയെന്ന് അറിയിച്ചപ്പോള്‍, തങ്ങളുടെ ‘ഡിലീങിസെല്ലാം’ ക്യാഷായി തന്നെയാണ് എന്നായിരുന്നു മറുപടി. പണം അടുക്കിയടുക്കിവച്ച പെട്ടി ഒന്നോ രണ്ടോ പേർ സദാ കയ്യിൽ കൊണ്ടുനടന്നതും മുഹമ്മദ് ഓർക്കുന്നു.

വയനാട് സന്ദർശനവേളയിൽ തോക്കിൻ മുനയിലെ ഇരുത്തിയാണ് തന്നെ കേള്‍ക്കാന്‍ വന്നവരോട് ഗുർമീത് ആത്മീയപ്രഭാഷണം നടത്തിയതെന്ന് ഫൊട്ടോഗ്രഫർ കെഎം നുഷിബ പറയുന്നു. ഒരു സ്വാമി വന്നിട്ടുണ്ടെന്ന് അറിഞ്ഞാണ് നുഷിബയും സുഹൃത്തുക്കളും പ്രസംഗം കേൾക്കാൻ പോയത്. തോക്കുമായി നില്‍ക്കുന്ന കരിമ്പൂച്ചകള്‍ക്ക് നടുവിലിയാരുന്നു ഗുര്‍മീത്.
താൻ ഇവിടെ ആശ്രമം തുടങ്ങുന്നുണ്ടെന്നും എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസം, ചികിൽസ, വെള്ളം എന്നിവ നൽകുമെന്നും വാഗ്ദാനം നൽകിയിരുന്നു. താൻ ഒരുപാട് ആത്മീയ ശക്തിയുള്ളയാളാണെന്നും പ്രസംഗത്തിൽ അവകാശപ്പെട്ടിരുന്നു.
ഇത്രയും ശക്തിയുള്ള സ്വാമിക്കെന്തിനാണു പാറാവെന്ന നുഷിബ ചോദ്യം അത്ര പിടിച്ചില്ലെങ്കിലും തനിക്കു നേരെയുള്ള ഭീഷണികള്‍ ഗുര്‍മീത് വിവരച്ചു. ഗുർമീതിന്റെ ചിത്രമുള്ള പുസ്തകങ്ങളും സിഡികളും റിസോര്‍ട്ടിലെത്തിയവര്‍ക്ക് നല്‍കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.