‘കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ ആശങ്കയില്‍’; ബോണക്കാട് കുരിശ് തകര്‍ത്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ ഇടയലേഖനം; മുഖ്യമന്ത്രിയെ കണ്ടിട്ടും നടപടി ഉണ്ടായില്ല

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ നെയ്യാറ്റിന്‍കര അതിരൂപതയുടെ ഇടയലേഖനം. ബോണക്കാട് വനഭൂമിയില്‍ സ്ഥാപിച്ചിരുന്ന കുരിശും അള്‍ത്താരയും നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് സര്‍ക്കാരിനെതിരെയുളള വിമര്‍ശനങ്ങള്‍. മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടും നടപടിയുണ്ടായിട്ടില്ല. ഇടപെടേണ്ട സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുന്നത് ആശങ്കാജനകമാണെന്നും ഇടയലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണെന്നും ഈ മാസം 29ന് സെക്രട്ടറിയേറ്റിന് മുന്നില്‍ വൈദികര്‍ ഉപവസിക്കുമെന്നും വ്യക്തമാക്കുന്നു ലേഖനത്തില്‍.
തിരുവനന്തപുരം ബോണക്കാട് വനഭൂമിയില്‍ സ്ഥാപിച്ചിരുന്ന രണ്ടു കോണ്‍ക്രീറ്റ് കുരിശുകളും അള്‍ത്താരയുമാണ് കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് തകര്‍ക്കപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ച് രാവിലെ ഒമ്പതുമണിയോടെ സംഘടിച്ചെത്തിയ വിശ്വാസികളെ കാണിത്തടം ചെക്‌പോസ്റ്റില്‍ തടഞ്ഞു. തുടര്‍ന്ന് പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി മണിക്കൂറുകള്‍ നീണ്ട വാക്കേറ്റം ഉണ്ടായിരുന്നു.
പിന്നീട് മുഖ്യമന്ത്രിയെ കണ്ട് സഭാനേതൃത്വം കുരിശും അള്‍ത്താരയും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അറുപത് വര്‍ഷമായി നിലനില്‍ക്കുന്ന കുരിശ്മലയിലെ ആരാധനാകര്‍മ്മങ്ങള്‍ക്ക് മുടക്കം വരരുതെന്നും മുഖ്യമന്ത്രിയോട് സഭാ നേതൃത്വം നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇതുവരെ വേണ്ടവിധത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ആരോപിച്ചാണ് സഭയുടെ ഇടയലേഖനം.

© 2024 Live Kerala News. All Rights Reserved.