ദിലീപ് ‘കിംഗ് ലയര്‍’ എന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍; മുദ്രവച്ച കവറില്‍ കേസ് ഡയറി സമര്‍പ്പിച്ചു, ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി

നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള നടന്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങള്‍ കോടതിയില്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്നാണിത്. പ്രതിഭാഗം വാദം ഇന്നലെയും ഇന്നുമായി നാലര മണിക്കൂറോളം നീണ്ടെങ്കില്‍ പ്രോസിക്യൂഷന്‍ വാദം ഇന്ന് വേഗത്തില്‍ അവസാനിച്ചു. ദിലീപിനെതിരേ പുതിയ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞു. കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും നശിപ്പിച്ചതായി പ്രതി പറഞ്ഞെങ്കിലും അന്വേഷണസംഘം അത് വിശ്വസിച്ചിട്ടില്ലെന്നും പ്രതി രക്ഷപെടാന്‍വേണ്ടിയാണ് ഇങ്ങനെ പറഞ്ഞതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ദിലീപ് ‘കിംഗ് ലയര്‍’ ആണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അഭിപ്രായപ്പെട്ടു. മുദ്രവച്ച കവറില്‍ പ്രോസിക്യൂഷന്‍ കേസ് ഡയറി കോടതിക്ക് കൈമാറുകയും ചെയ്തു.
പ്രോസിക്യൂഷന്റെ പ്രധാന വാദങ്ങള്‍
പള്‍സര്‍ സുനി കാവ്യ മാധവന്റെ വാഹനം ഓടിച്ചിട്ടുണ്ട്. സുനിയെ കണ്ടതായി കാവ്യയും സമ്മതിച്ചിട്ടുണ്ട്. കീഴടങ്ങുന്നതിന് മുന്‍പ് കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ സുനി എത്തിയിരുന്നു. ദിലീപ് 25000 രൂപ കാവ്യ വഴി സുനിക്ക് നല്‍കി. കാവ്യയുടെയും കുടുംബത്തിന്റെയും തൃശൂര്‍ യാത്രയില്‍ സുനിയാണ് കാര്‍ ഓടിച്ചത്. കേസില്‍ 15 പേരുടെ രഹസ്യമൊഴിയെടുത്തു. ദിലീപിനെയും സുനിയെയും ഒരുമിച്ച് കണ്ടെന്ന് തൃശൂര്‍ ടെന്നീസ് ക്ലബ്ബ് ജീവനക്കാരന്റെ രഹസ്യമൊഴിയുണ്ട്. മൊബൈലും സിംകാര്‍ഡും നശിപ്പിച്ചതായി പ്രതി പറഞ്ഞെങ്കിലും അന്വേഷണസംഘം വിശ്വസിച്ചിട്ടില്ല. പ്രതി രക്ഷപെടാന്‍വേണ്ടിയാണ് ഇങ്ങനെ പറഞ്ഞത്. മൊബൈല്‍ ഫോണും സിംകാര്‍ഡും കണ്ടെത്തേണ്ടതുണ്ട്. ഇതെല്ലാം പരിഗണിച്ച് ദിലീപിന് ജാമ്യം നല്‍കരുത്.

പ്രതിഭാഗം വാദങ്ങള്‍

ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാള്‍ ജയിലില്‍നിന്നെഴുതിയ കത്തില്‍ അഭിസംബോധന ചെയ്തു എന്ന കാരണത്താല്‍ ഒരാളെ പ്രതിയാക്കുന്ന കീഴ്‌വഴക്കം ശരിയല്ലെന്ന് ദിലീപിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഡ്വക്കേറ്റ് രാമന്‍പിള്ള നേരത്തേ വാദിച്ചിരുന്നു. ദിലീപിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാനാണ് പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ ശ്രമിക്കുന്നതെന്നും സുനി ജയിലില്‍നിന്ന് എഴുതിയെന്ന് പറയപ്പെടുന്ന കത്തിന്റെ കരട് തയ്യാറാക്കി നല്‍കിയത് ദിലീപിനെ കുടുക്കാന്‍ ശ്രമിച്ച, ജയിലിന് പുറത്തുനിന്നുള്ള ചിലരാണെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ഇന്നലെ മൂന്നരമണിക്കൂറോളം നീണ്ട വാദത്തില്‍ ഉന്നയിച്ചതിന് സമാനമായ ആരോപണങ്ങളാണ് പ്രതിഭാഗം അഭിഭാഷകന്‍ ഇന്നും തുടര്‍ന്നത്. പത്തരയോടെ ആരംഭിച്ച വാദത്തില്‍ കള്ളസാക്ഷികളെ സൃഷ്ടിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്നായിരുന്നു രാമന്‍പിള്ളയുടെ പ്രധാന വാദം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുനില്‍കുമാറിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കത്ത് തെളിവായി സ്വീകരിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ സമൂഹത്തില്‍ മാന്യമായി കഴിയുന്ന പലര്‍ക്കെതിരെയും ആരോപണവുമായി ആളുകളെത്തുമെന്നും പ്രതിഭാഗം വാദിച്ചു.

© 2024 Live Kerala News. All Rights Reserved.