വരാപ്പുഴ പീഡനക്കേസില്‍ മുഖ്യപ്രതിയും ഇടനിലക്കാരിയുമായ ശോഭാ ജോണിനെ 18 വര്‍ഷത്തെ കഠിന തടവിന് കോടതി ശിക്ഷിച്ചു. ഒരു ലക്ഷത്തി പതിനൊന്നായിരം രൂപ പിഴയും അടക്കണം. ശോഭാ ജോണിനെ കൂടാതെയുളള എട്ടാം പ്രതി ജയരാജന്‍ നായരെ 11 വര്‍ഷത്തേക്കാണ് കോടതി ശിക്ഷിച്ചത്. ഇന്നലെ ഇരുവരെയും എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. അഞ്ചു പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. ഒരാള്‍ വിചാരണക്കിടെ മരിച്ചിരുന്നു. 2011ല്‍ നടന്ന സംഭവത്തില്‍ 32 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത് ഇതില്‍ ആദ്യ കേസിലാണ് ഇപ്പോള്‍ കോടതി വിധി പറഞ്ഞിരിക്കുന്നത്.
ശോഭ ജോണിന്റെ ഡ്രൈവറായിരുന്ന കേപ്പന്‍ അനി, പെണ്‍കുട്ടിയുടെ സഹോദരീ ഭര്‍ത്താവ് വിനോദ് കുമാര്‍, പെണ്‍കുട്ടിയുടെ സഹോദരി പുഷ്പവതി എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് കൈമാറി കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്.
2011 ജൂലായ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വരാപ്പുഴയില്‍ ശോഭാ ജോണ്‍ വാടകക്കെടുത്ത വീട്ടില്‍ വെച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍വാണിഭ സംഘത്തിന്റെ ഇടനിലക്കാരി ശോഭാ ജോണ്‍ ആണ് കേസിലെ മുഖ്യപ്രതി. പെണ്‍കുട്ടിയുടെ സഹോദരിയും സഹോദരി ഭര്‍ത്താവും അടക്കം എട്ടുപേരാണ് ആദ്യ കേസിലുള്ളത്. 2012ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഒരു പ്രതി വിചാരണക്കിടെ മരിച്ചിരുന്നു.