ഇടുക്കി കട്ടപ്പനയില്‍ 20 കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവരില്‍ ഒരാള്‍ ശിവസേന നേതാവും മറ്റൊരാള്‍ അഭിഭാഷകനുമാണ്. രാമക്കല്‍മേടില്‍ നിന്നും ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണ് ഇവരെ ഇന്ന് പുലര്‍ച്ചെയോടെ പിടിക്കൂടിയത്.
നെടുങ്കണ്ടം സ്വദേശിയായ അഡ്വ.ബിജു മോന്‍, ശിവസേന ഇടുക്കി ജില്ലാ ഓർഗനൈസർ അഞ്ജു മാസ്റ്റർ, അബിന്‍ ദിവാകരന്‍ എന്നിവരാണ് പിടിയിലായത്.
17.5 കിലോ ഗ്രാം ഹാഷിഷ് ഓയിലാണ് പിടിക്കൂടിയിരിക്കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇതിന് 20 കോടി രൂപ വില വരുമെന്നാണ് കരുതുന്നത്.
ഒരുമാസം മുമ്പ് ഇടുക്കി എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് നിഗമനം.
ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഇന്നുച്ചയോടെ വിശദ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.