സ്വച്ഛ് ഭാരതമാണ് മോഡിയുടെ ആഗ്രഹം, ജനങ്ങള്‍ക്ക് വേണ്ടത് സത്യമുള്ള ഭാരതമാണെന്ന് രാഹുല്‍ ഗാന്ധി; ‘പക്ഷേ എവിടെ പോയാലും അയാള്‍ കള്ളമേ പറയൂ’

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി ഉയര്‍ത്തിയ വാഗ്ധാനങ്ങളൊന്നും ഇതുവരെ നടപ്പിലാക്കാന്‍ ബിജെപിയ്ക്ക് സാധിച്ചിട്ടില്ലെന്നും തൊഴിലില്ലായ്മ രാജ്യത്ത് പ്രതികൂലാന്തരീഷം സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോഡിയ്ക്ക് ആവശ്യം സ്വച്ഛ് ഭാരതാണെങ്കില്‍ ജനങ്ങള്‍ക്ക് ആവശ്യം സച്ഛ് ഭാരതാണെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. എവിടെ പോയാലും നരേന്ദ്ര മോഡി കള്ളമേ പറയൂവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നരേന്ദ്ര മോഡി ഉയര്‍ത്തി കാട്ടിയ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയേയും രാഹുല്‍ പരിഹസിച്ചു. നിലവില്‍ ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ മാത്രമേ ഇന്ത്യയില്‍ വില്‍പനയ്ക്കുള്ളൂ എന്ന സ്ഥിതിയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വിദേശത്ത് നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം ഇന്ത്യയില്‍ തിരികെയെത്തിക്കും, യുവാക്കള്‍ക്ക് ജോലി ഉറപ്പാക്കും തുടങ്ങി മോഡി പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പറഞ്ഞ വാഗ്ധാനങ്ങളെല്ലാം മോഡി മറന്നു പോയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ വൈവിദ്യത്തെ സംരക്ഷിക്കാം എന്ന പേരില്‍ ജെഡിയു നേതാവ് ശരത് യാദവ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. പരിപാടിയില്‍ മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെ വിവിധ കോണ്‍ഗ്രസ് നേതാക്കളും സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള ഇടത് നേതാക്കളും പങ്കെടുത്തിരുന്നു.

© 2024 Live Kerala News. All Rights Reserved.