തൃശൂര്‍: കോന്നിയിലെ പ്ലസ് ടു വിദ്യാര്‍ഥിനി ആര്യ സുരേഷിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ജന്മനാട്ടിലേക്കു കൊണ്ടുപോയി. തലയിലേറ്റ ആഴമേറിയ ക്ഷതവും ഹൃദയസ്തംഭനവുമാണു മരണകാരണമെന്നാണാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിലയിരുത്തല്‍. അതേസമയം വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടികളെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടും കണ്ടെത്താന്‍ പൊലീസ് ശ്രമിച്ചില്ലെന്ന് ആര്യയുടെ ബന്ധുക്കള്‍ ആരോപിച്ചു.
ആര്യയുടെ ശരീരത്തില്‍ ഇരുപതിലധികം ആഴമേറിയ മുറിവുകളും ഒട്ടേറെ ഒടിവുകളും ഉള്ളതായി ഒറ്റപ്പാലം പൊലീസ് നടത്തിയ ശരീര പരിശോധനയില്‍ വ്യക്തമായി. തലച്ചോറിനേറ്റ ആഴമേറിയ ക്ഷതവും തുടര്‍ച്ചയായുണ്ടായ ഹൃദയാഘാതവുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും വ്യക്തമാക്കുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ഫൊറന്‍സിക് സര്‍ജന്‍ ഡോ.ഷെയ്ഖ് സക്കീര്‍ ഹുസൈന്‍ പ്രാഥമിക വിവരങ്ങള്‍ അന്വേഷണസംഘത്തെ ധരിപ്പിച്ചു. അതേസമയം, പെണ്‍കുട്ടികള്‍ കാണാതായെന്ന് പരാതി നല്‍കിയ ശേഷം തുടക്കത്തില്‍ നടത്തിയ അന്വേഷണത്തില്‍ കോന്നി പൊലീസ് വീഴ്ച വരുത്തിയെന്ന് ആര്യയുടെ പിതൃസഹോദരന്‍ ആരോപിച്ചു.
പെണ്‍കുട്ടികള്‍ കാണാതായെന്നു പരാതി നല്‍കിയപ്പോള്‍ ബന്ധുക്കളെ മാനസീകമായി അധിക്ഷേപിക്കുന്ന തരത്തില്‍ ചോദ്യം ചെയ്യാനാണ് പൊലീസ് ശ്രമിച്ചത്. ഒന്‍പതാം തീയതി പെണ്‍കുട്ടി മാവേലിക്കരയിലും എറണാകുളത്തും ഉണ്ടെന്ന വിവരം ലഭിച്ചിട്ടും കണ്ടെത്താനോ യാത്ര തടയാനോ നടപടിയെടുത്തില്ല. ഇതേക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കുെമന്നു ബന്ധുക്കകള്‍ പറഞ്ഞു. ആര്യയുടെ പിതാവ് സുരേഷ് വിദേശത്തുനിന്നെത്തിയ ശേഷമേ സംസ്‌കാരമുണ്ടാകൂ.
ആര്യയും ഇതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനികളായ എസ്. രാജിയും ആതിര ആര്‍. നായരും ഒന്‍പതിന് സ്‌കൂളിലേക്കെന്നു പറഞ്ഞ് വീടുകളില്‍ നിന്നിറങ്ങിയ ശേഷം മൂവരെയും കാണാതാവുകയായിരുന്നു. 13ന് രാവിലെ മങ്കര ലക്കിടി റയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ റയില്‍വേ ട്രാക്കില്‍ ആതിരയുടെയും രാജിയുടെയും മൃതദേഹങ്ങള്‍ക്കു സമീപം ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന ആര്യയെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.