മാഡം ആര്?; അങ്കമാലി കോടതിയില്‍ പറയുമെന്ന് അറിയിച്ച സുനിയെ കോടതിയില്‍ എത്തിക്കാതെ പൊലീസ് മുക്കി; നടിമാരുടെ പേരുകള്‍ പറഞ്ഞിട്ടുണ്ടെന്ന് ആളൂര്‍

നടിയെ ആക്രമിച്ച കേസിലെ മാഡം ആരാണെന്ന് അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തുമെന്ന് പറഞ്ഞതിന് പിന്നാലെ പൊലീസ് സുനിയെ കോടതിയില്‍ ഹാജരാക്കിയില്ല. രണ്ടു കേസുകളിലായി റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്നാണ് സുനിയെ ഇന്ന് കോടതികളില്‍ ഹാജരാക്കേണ്ടിയിരുന്നത്. ആദ്യം എറണാകുളം എംസിജെഎം കോടതിയിലാണ് ഹാജരാക്കിയത്. ആഗസ്റ്റ് 16ന് കേസിലെ മാഡം ആരാണെന്ന് വെളിപ്പെടുത്തുമെന്ന് നേരത്തെ തന്നെ സുനി പറഞ്ഞതിനെ തുടര്‍ന്ന് വന്‍ മാധ്യമസംഘമാണ് കാക്കനാട് ജയിലിന് മുന്നില്‍ രാവിലെ ആദ്യം എത്തിയത്.
മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ പെടാതിരിക്കാന്‍ ജയിലിന് അകത്തേക്ക് വാഹനം കയറ്റിയാണ് സുനിയുമായി പൊലീസ് പുറത്തേക്ക് എത്തിയത്. തുടര്‍ന്ന് എറണാകുളം കോടതിയില്‍ എത്തിച്ചപ്പോഴാണ് മാഡം സിനിമാ നടിയാണെന്നും അങ്കമാലി കോടതിയില്‍ ഹാജരാക്കുന്ന സമയത്ത് പറയുമെന്നും സുനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍ ഇവിടെ നിന്നും പൊലീസ് സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയില്ല.
നടിയെ ആക്രമിച്ച കേസാണ് അങ്കമാലി കോടതിയുടെ പരിഗണനയിലുളളത്. സുനിയുടെ റിമാന്‍ഡ് കാലാവധി എറണാകുളം കോടതി ഈ മാസം 30 വരെ നീട്ടിയിട്ടുണ്ട്. ചില നടിമാരുടെ പേരുകള്‍ സുനി പറഞ്ഞിട്ടുണ്ടെന്നും അവരുടെ പേരുകള്‍ സുനി തന്നെ വെളിപ്പെടുത്തട്ടെ എന്നുമാണ് അഭിഭാഷകനായ ആളൂര്‍ പറഞ്ഞത്. സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയതായും ആളൂര്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.