നിരവധി പരാതികള്‍; ഒടുവില്‍ ബ്ലുവെയില്‍ ഇന്ത്യയും നിരോധിക്കുന്നു; ലിങ്കുകള്‍ നീക്കം ചെയ്യാന്‍ സോഷ്യല്‍മീഡിയകളോട് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം

നിരന്തര പരാതികള്‍ക്കൊടുവില്‍ ആത്മഹത്യക്കളിയെന്ന് അറിയപ്പെട്ടിരുന്ന ബ്ലു വെയില്‍ ഗെയിമിന് നിരോധനം. ഗെയിമുമായി ബന്ധപ്പെട്ട ലിങ്കുകള്‍ ഉടനടി നീക്കം ചെയ്യാനാണ് കേന്ദ്ര ഐടി മന്ത്രാലയം നിര്‍ദേശം നല്‍കിയത്.ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് എന്നി സോഷ്യല്‍ മീഡിയകള്‍ക്കാണ് കേന്ദ്രം നിര്‍ദേശം നല്‍കിയത്. നേരത്തെ കേരളമടക്കം നിരവധി സംസ്ഥാനങ്ങള്‍ ബ്ലുവെയില്‍ ഗെയിം നിരോധിക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. കൂടാതെ വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി മേനകാ ഗാന്ധിയും കേന്ദ്രത്തോട് ഈ ഗെയിം നിരോധിക്കണമെന്ന് ഇന്ന് ആവശ്യപ്പെട്ടിരുന്നു. പശ്ചിമ ബംഗാളിലും രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഗെയിം നിരോധിക്കണമെന്ന് മനേക ഗാന്ധി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായ ബ്ലൂവെയില്‍ ഗെയിമിന് അടിമപ്പെട്ട് ഇതിനോടകം ലോകത്ത് 100ലതികം ആളുകള്‍ ആത്മഹത്യ ചെയ്തു എന്നാണ് കണക്കുകള്‍. ഈ മാസം വിാവാദ ഗെയിമായ ബ്ലൂവെയില്‍ കേരളത്തിലെത്തി. ഇതിനോടകം 2000ത്തിലതികം പേര്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തുവെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരങ്ങള്‍. സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഓണ്‍ലൈന്‍ ഗെയിമാണ് ബ്ലൂവെയില്‍ ചാലഞ്ച്.
റഷ്യയിലാണ് ഗെയിമിന്റെ ഉത്ഭവം. ഒരുതരം ചലഞ്ച് ഗെയിമാണിത്. ഒരു വെള്ള പേപ്പറില്‍ നീല നിറത്തിലുള്ള തിമിംഗലത്തെ വരയ്ക്കാന്‍ ആവശ്യപ്പെടുന്നതാണ് ആദ്യത്തെ ഘട്ടം. 50 ദിവസത്തിനുള്ളില്‍ 50 ഘട്ടങ്ങള്‍ പൂര്‍ത്തികരിക്കണം. ഈ ഘട്ടങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സ്വയം മുറിവേല്‍പ്പിക്കുന്നടക്കമുള്ള കാര്യങ്ങള്‍ ചെയ്യണം. ഏറ്റവും ഒടുവില്‍ ആത്മഹത്യ ചെയ്യാന്‍ ആവശ്യപ്പെടും. ഗെയിമില്‍ ആകൃഷ്ടരായവര്‍ ഇതും ചെയ്യാന്‍ മടിക്കില്ലെന്ന് സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വിവിധ രാജ്യങ്ങളിലായി 530 പേര്‍ ഇതിനോടകം ഗെയിമിന് ഇരയായി. കളിപ്പിച്ച് ഒടുക്കം ജീവനെടുക്കുന്ന ഗെയിം നിരവധി രാജ്യങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുംബൈയില്‍ മന്‍പ്രീത് സിങ് സഹാനി എന്ന പതിന്നാലുകാരന്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു. ഇത് ഗെയിമിന്റെ സ്വാധീനത്തിലാണെന്നാണ് പൊലീസ് അനുമാനം.

© 2024 Live Kerala News. All Rights Reserved.