വിവാഹ ഉടമ്പടി ആധാറുമായി ബന്ധിപ്പിക്കണമെന്ന് മുസ്ലീം വനിതാ ലോ ബോര്‍ഡ്; പുതിയ നിക്കാഹ് നാമ മാതൃക പ്രധാനമന്ത്രിക്ക് കൈമാറി

ന്യൂ ഡല്‍ഹി: മുത്തലാഖ് സംബന്ധിച്ച വാദം സുപ്രീം കോടതിയില്‍ പുരോഗമിക്കുന്നതിനിടയില്‍ ഓള്‍ ഇന്ത്യ മുസ്ലീം വനിത വ്യക്തിനിയമ ബോര്‍ഡ് അംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ടു. നിക്കാഹ് നാമ(മുസ്ലീം വിവാഹ ഉടമ്പടി) മാതൃക പ്രധാനമന്ത്രിക്ക് കൈമാറി. എത്രയും വേഗം ഇത് നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് സംഘം ആവശ്യപ്പെടുകയും ചെയ്തു. വിവാഹ ഉടമ്പടി ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവും ഉന്നയിച്ചു.
ആധികാരികത ഉറപ്പാക്കാന്‍ നിക്കാഹ് നാമ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതെന്ന് ഓള്‍ ഇന്ത്യ മുസ്ലീം വനിതാ വ്യക്തി നിയമ ബോര്‍ഡ് അധ്യക്ഷ ഷെയ്‌സത അംബര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യങ്ങളോട് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും വനിതാ സംഘം കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.
മേയില്‍ മുത്തലാഖ് സംബന്ധിച്ച വാദം സുപ്രീം കോടതിയില്‍ നടക്കവെ വിവാഹ ഉടമ്പടിയില്‍ മുത്തലാഖ് അനുവദിക്കാനാവില്ലെന്ന വ്യവസ്ഥകൂടി ഉള്‍പ്പെടുത്താവുന്നതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിവാഹസമയത്ത് സ്ത്രീകള്‍ ഇത്തരമൊരു വ്യവസ്ഥ ഉള്‍പ്പെടുത്താവുന്നതാണെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡും നിലപാടെടുത്തിരുന്നു.
ഒരുപാട് കാലമായി വിവാഹ ഉടമ്പടിയിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെന്ന് ഇന്ത്യയിലെ മുസ്ലിം സ്ത്രീകള്‍ ആവശ്യപ്പെട്ടവരികയാണ്. ഇതിനായി വിവാഹ ഉടമ്പടിയുടെ ഒരു മാതൃക നേരത്തെ തയ്യാറാക്കിയിരുന്നെങ്കിലും നടപ്പിലാക്കുന്ന മുമ്പുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും വനിത വ്യക്തി നിയമ ബോര്‍ഡ് ചൂണ്ടികാണിച്ചു.

മുത്തലാഖില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന അനുകൂല വിധി ഉണ്ടാകണമെന്നും കാലതാമസം ഉണ്ടാകാതെ വിധി പ്രസ്താവിക്കണമെന്നും അപേക്ഷിച്ച് ഭാരതീയ മുസ്ലീം മഹിള ആന്ദോളന്‍ അധ്യക്ഷ സാകിയ സുമന്‍ സൂപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാറിനോട് അപേക്ഷിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.