ഓക്‌സിജന്‍ കിട്ടാതെ കുട്ടികളുടെ മരണം: റിപ്പോര്‍ട്ട് നല്‍കാന്‍ യുപി സര്‍ക്കാരിനോട് കേന്ദ്രം; മുഖ്യമന്ത്രി യോഗിയും ആരോഗ്യമന്ത്രിയും രാജിവെക്കണമെന്ന് കോണ്‍ഗ്രസ്

ഉത്തര്‍ പ്രദേശിലെ സര്‍ക്കാരിന്റെ അനാസ്ഥയാണ് ബിആര്‍ഡി ആശുപത്രിയിലെ ദുരന്തത്തിന് കാരണമെന്ന് കോണ്‍ഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും ആശുപത്രിയില്‍ എത്തിയതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആരോഗ്യമന്ത്രിയും രാജിവെക്കണം. വളരെ ദുഃഖകരമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഉത്തരവാദിത്വത്തില്‍ നിന്നൊഴിയാനാകില്ല. അദ്ദേഹം ജനങ്ങളോട് മാപ്പ് പറയണമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
അതേസമയം ഉത്തര്‍പ്രദേശിലെ ആരോഗ്യമന്ത്രിയെയും മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രിയെയും മുഖ്യമന്ത്രി യോഗി ആദിത്‌നാഥ് വിളിപ്പിച്ചിരുന്നു. ആശുപത്രിയില്‍ ഓക്‌സിജന്റെ ലഭ്യതക്കുറവ് ഉണ്ടെന്ന കാര്യം അധികൃതര്‍ മുഖ്യമന്ത്രിയെ അറിയിച്ചില്ലെന്നാണ് ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ് പറഞ്ഞത്. ഇത്തരം അപകടങ്ങളെയും മരണങ്ങളെയും പ്രതിപക്ഷം രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ബിആര്‍ഡി ആശുപത്രിയില്‍ എത്തുമെന്നും മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി അശുതോഷ് ടന്‍ഡന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവാദിത്വങ്ങളില്‍ നിന്നും യുപി സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്ന് മുന്‍മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടിനേതാവുമായ അഖിലേഷ് യാദവ് പറഞ്ഞു. സര്‍ക്കാര്‍ അവരുടെ പണി ചെയ്യാതെ സമാജ്‌വാദി പ്രവര്‍ത്തകരെ വേട്ടയാടുകയാണെന്നും ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ നേരിട്ടറിഞ്ഞ് സര്‍ക്കാരിലും പാര്‍ട്ടിയിലും ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ചുവരുത്തിയതിന് പിന്നാലെ കേന്ദ്രമന്ത്രി ജെ.പി നദ്ദ വിശദമായ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ്ങിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി അനുപ്രിയ പട്ടേലിനോട് ഗോരഖ്പൂറിലെ ബിആര്‍ഡി ആശുപത്രി സന്ദര്‍ശിക്കാനും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. ആശുപത്രിയില്‍ കടുത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.