ശശികലയ്‌ക്കെതിരെ പടയൊരുക്കി പളനിസാമി; ദിനകരനെ അടുപ്പിക്കില്ല; അണ്ണാഡിഎംകെയില്‍ ഒപിഎസ്- ഇപിഎസ് ലയന സാധ്യതയേറി

അണ്ണാഡിഎംകെയില്‍ മണ്ണാര്‍ഗുഡി സംഘത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ തയ്യാറായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. ശശികലയുടെ പാര്‍ട്ടി സെക്രട്ടറി സ്ഥാനം താല്‍ക്കാലികം മാത്രമാണെന്ന് അണ്ണാഡിഎംകെ പ്രമേയം. ശശികലയുടെ സഹോദരന്‍ ടിടിവി ദിനകരന്റെ തീരുമാനങ്ങള്‍ പാര്‍ട്ടിയുടേതല്ലെന്നും അണ്ണാഡിഎംകെ യോഗത്തില്‍ മുഖ്യമന്ത്രി പളനിസാമി പറഞ്ഞു. പുതിയ ഭാരവാഹികളുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ പളനിസാമി മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവുമായുള്ള ലയനസാധ്യത ബലപ്പെടുത്തുകയാണ് ചെയ്തത്.
ശശികല പക്ഷത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ ലയനത്തിന് തയ്യാറെന്നതായിരുന്നു പനീര്‍ശെല്‍വത്തിന്റെ നിലപാട്. ഇന്ന് ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ അസന്നിഗ്ദമായി പളനിസാമി ഇക്കാര്യത്തിന് ഊന്നല്‍ നല്‍കിയതോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയമാറ്റത്തിന്റെ സൂചനയാണ്. അടുത്ത ആഴ്ച ഒപിഎസുമായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കി ലയനം പ്രഖ്യാപിക്കാനാണ് സാധ്യത. ഉപമുഖ്യമന്ത്രി പദം വിമത നേതാവിന് വാഗ്ദാനം ചെയ്തതായും സൂചനയുണ്ട്.
ലയന ചര്‍ച്ചകളുടെ നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിക്കാനാണ് പളനിസാമി പക്ഷം ചെന്നൈയിലെ അണ്ണാഡിഎംകെ ആസ്ഥാനത്ത് യോഗം ചേര്‍ന്നത്. ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തിയതിന്റെ സൂചനയായാണ് പാര്‍ട്ടി കാര്യങ്ങളില്‍ ദിനകരനെ അടുപ്പിക്കില്ലെന്നുള്ള പളനിസാമിയുടെ നിലപാട്.

പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി ജയിലിലായ ശശികല നിയോഗിച്ച ടിടിവി ദിനകരന് പാര്‍്ട്ടി തീരുമാനങ്ങള്‍ പറയാന്‍ ഒരു അധികാരവുമില്ലെന്ന് ഇപിഎസ് തുറന്നടിച്ചു. ദിനകരന്‍ പാര്‍ട്ടി പിടിക്കാന്‍ ശ്രമം നടത്തുന്നതിനിടയിലാണ് ഓരവല്‍ക്കരിച്ചുള്ള ഇപിഎസ് നടപടികള്‍. ഒപിഎസ് പാര്‍ട്ടിക്കുള്ളിലെത്തിയാല്‍ കൂടുതല്‍ ശക്തമായി ശശികലയേയും ദിനകരനേയും ഒഴിവാക്കാമെന്നും പളനിസാമി കണക്കുകൂട്ടുന്നു. ഇതോടെ ലയനം ഉടനുണ്ടാവുമെന്നാണ് തമിഴകത്ത് നിന്നും പുറത്തുവരുന്ന വാര്‍ത്ത.

© 2024 Live Kerala News. All Rights Reserved.