അഞ്ചുജില്ലകളില്‍ 53 ഇടങ്ങളിലായി ദിലീപിനുളളത് 21 ഏക്കര്‍ ഭൂമി; കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍; ഭൂപരിഷ്‌കരണ നിയമം ലംഘിച്ചെന്ന് പ്രാഥമിക കണ്ടെത്തല്‍

റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നടന്‍ ദിലീപിനെതിരെ കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍. ദിലീപ് ഭൂപരിഷ്‌കരണ നിയമം ലംഘിച്ചെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. അഞ്ച് ജില്ലകളില്‍ 53 ഇടങ്ങളിലായി 21 ഏക്കര്‍ ഭൂമിയാണ് ദിലീപ് കൈവശംവച്ചിരിക്കുന്നത് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂപരിഷ്‌കരണ നിയമപ്രകാരം ഒരാള്‍ക്ക് കൈവശം വെക്കാവുന്ന 15 ഏക്കര്‍ എന്ന പരിധി ദിലീപ് ലംഘിച്ചുവെന്നാണ് കണ്ടെത്തല്‍.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അഞ്ച് ജില്ലാ കളക്ടര്‍മാര്‍ ദിലീപിന്റെ ഭൂമിയിടപാടിനെ കുറിച്ച് അന്വേഷിക്കും. അന്വേഷണ റിപ്പോര്‍ട്ട് വൈകീട്ട് 5 മണിക്ക് മുമ്പായി സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. നിയമ ലംഘനം കണ്ടെത്തിയാല്‍ അധികമുള്ള ആറ് ഏക്കര്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടും.

ചാലക്കുടിയിലെ ഡി സിനിമാസുമായി ബന്ധപ്പെട്ട പരാതിക്കു പിന്നാലെ ദീലീപിനെതിരെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.
ചാലക്കുടി, കുമരകം എന്നീവിടങ്ങള്‍ക്കു പുറമേ എറണാകുളത്തും ദിലീപ് ഭൂമി കൈയ്യേറിയെന്ന പരാതിയാണിപ്പോള്‍ വന്നിരുന്നു. വടക്കന്‍ പറവൂര്‍ കരുമാലൂരിലാണ് ഒരേക്കറിലധികം പുഴ പുറമ്പോക്ക് ദിലീപ് കയ്യേറിയെന്നായിരുന്നു ആരോപണം. കുമരകം വില്ലേജിലെ 12-ാം ബ്ലോക്കിലെ 190ആം സര്‍വേ നമ്പരില്‍ പുറമ്പോക്ക് ഭൂമിയാണ് ദിലീപ് കയ്യേറി മറിച്ചു വിറ്റെന്നാണ് ആരോപണം ഉയര്‍ന്നത്. ഭൂമികയ്യേറ്റം തടയാന്‍ എത്തിയവരെ ദിലീപ് ഗുണ്ടകളെ വിട്ടു വിരട്ടിയെന്നും പരാതിയുണ്ട്.
Also Read: കുമരകത്തും ദിലീപ് ഭൂമി കയ്യേറി എന്ന് ആരോപണം; റവന്യൂ മന്ത്രി ജില്ലാകളക്ടറോട് റിപ്പോര്‍ട്ട് തേടി
ചാലക്കുടിയിലെ മള്‍ട്ടിപ്ലക്‌സ് തിയ്യേറ്റര്‍ ഡി സിനിമാസുമായി ബന്ധപ്പെട്ട് ഒരേക്കര്‍ ഭൂമി കയ്യേറിയെന്ന ആരോപണത്തില്‍ ദിലീപിനെതിരായി ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് ദിലീപ് തിയ്യേറ്റര്‍ പണിതെന്നായിരുന്നു ആരോപണം. സംസ്ഥാന രൂപീകരണത്തിനു മുന്‍പ് തിരു കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മ്മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലം 2005 ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണ് പരാതി.

© 2024 Live Kerala News. All Rights Reserved.