എം വിന്‍സെന്റ് എംഎല്‍എ പൊലീസ് കസ്റ്റഡിയില്‍; ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട് നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ കോവളം എംഎല്‍എ എം വിന്‍സെന്റിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ടാണ് നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്. അഞ്ച് ദിവസത്തെ കസ്റ്റഡിക്കാണ് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയത്. നാട്ടില്‍ കൊണ്ടുനടന്ന് അപമാനിക്കാനാണെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍ ഒരു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു നല്‍കുകയായിരുന്നു.
എംഎല്‍എയുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. പൊലീസ് കസ്റ്റഡിയില്‍ വിട്ട് ഉത്തരവ് വന്നതോടെ നെയ്യാറ്റിന്‍കര കോടതി പരിസരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
വിന്‍സെന്റ് വീട്ടമ്മയെ രണ്ടുതവണ പീഡിപ്പിച്ചെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. 2016 സെപ്റ്റംബര്‍ 10 നു രാത്രി എട്ടിനും വനംബര്‍ 11 നു പകല്‍ 11 നും വീട്ടില്‍വച്ചു വിന്‍സെന്റ് പീഡിപ്പിച്ചെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നുണ്ട്.
എം. വിന്‍സന്റ് തന്നെ ഉപദ്രവിച്ചെന്നു പരാതിക്കാരിയായ വീട്ടമ്മ മൊഴി നല്‍കിയിരുന്നു. പല തവണ ഫോണ്‍ നമ്പറുകളില്‍ നിന്നായി വിളിച്ചു പരാതിക്കാരിയെ ശല്യപ്പെടുത്തിയിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഒന്നരവര്‍ഷമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും കടയില്‍ കയറിവന്ന് എംഎല്‍എ കയ്യില്‍ കയറിപ്പിടിച്ചെന്നും വീട്ടമ്മ ആരോപിച്ചു. ഇക്കാര്യം പൊലീസിനോടും മജിസ്‌ട്രേറ്റിനോടും പറഞ്ഞിട്ടുണ്ട്. ഫോണ്‍ രേഖകളും പൊലീസ് കോടതിക്കു മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്.

എംഎല്‍എ ആകുന്നതിനു മുമ്പ്, വീട്ടമ്മയുടെ ഭര്‍ത്താവിന്റെ പക്കല്‍ നിന്നാണു വിന്‍സെന്റ് ഫോണ്‍ നമ്പര്‍ വാങ്ങിയത്. എംഎല്‍എ ആയശേഷം പരാതിക്കാരിയെ പലതവണ ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഫോണ്‍ വിളിക്കുന്നതില്‍ വീട്ടമ്മ എതിര്‍പ്പ് അറിയിച്ചുവെങ്കിലും പിന്തുടര്‍ന്നു ശല്യപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് തിങ്കളാഴ്ച പരിഗണിച്ചപ്പോൾ എംഎൽഎയ്ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തതിന്റെ രേഖകൾ പൊലീസ് ലഭ്യമാക്കിയിട്ടില്ലെന്നു പ്രതിഭാഗം കോടതിയെ അറിയിച്ചു. എന്തുകൊണ്ടു രേഖകൾ ഹാജരാക്കിയില്ലെന്നു ചോദിച്ച കോടതി അതു നൽകണമെന്നു നിർദേശിച്ചു. തുടർന്നാണു കേസ് ഇന്നത്തേക്കു മാറ്റിയത്.

© 2024 Live Kerala News. All Rights Reserved.